ലോക ബീച്ച് ഗെയിംസിന് ഇനി ഒരുമാസം മാത്രം
Mail This Article
ദോഹ ∙ അസോസിയേഷൻ ഓഫ് നാഷനൽ ഒളിംപിക് കമ്മിറ്റീസ് (അനോക്) പ്രഥമ ലോക ബീച്ച് ഗെയിംസിന് ഇനി ഒരുമാസം. ഒക്‌ടോബർ 12 മുതൽ 16 വരെയാണ് മത്സരം. മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ ഒളിംപിക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തയാറെടുപ്പുകൾ ഊർജിതം. കത്താറ, ആസ്പയർ, അൽ ഗരാഫ, റിറ്റ്‌സ് കാൾട്ടൻ ബീച്ചുകളിലാണ് മത്സരം നടക്കുന്നത്.
പുരുഷ, വനിതാ വിഭാഗത്തിലായി 24 ടീമുകൾ വീതമാണുള്ളത്. 90 രാജ്യങ്ങളിൽ നിന്നുള്ള 1,300 കായികതാരങ്ങളാണു പങ്കെടുക്കുക. 13 ഇനങ്ങളിലാണ് മത്സരം. കത്താറയിൽ ബാസ്‌കറ്റ് ബോൾ, കൈറ്റ് ഫോയിൽ, റേസിങ്, ഓപ്പൺ വാട്ടർ സ്വിമ്മിങ് (5 കിമി), അക്വാത്തലൺ, ബീച്ച് റെസ്‌ലിങ്, ബീച്ച് ടെന്നിസ്, ഫുട്‌ബോൾ എന്നീ മത്സരങ്ങളാണു നടക്കുന്നത്. ബീച്ച് ഹാൻഡ്‌ബോൾ, ബീച്ച് വോളിബോൾ മത്സരങ്ങൾ അൽ ഗരാഫ ബീച്ചിലും ബൗൾഡെറിങ്, സ്‌കേറ്റ് ബോർഡിങ് എന്നിവ ആസ്പയർ സോണിലും നടക്കും.
വാട്ടർസ്‌കൈ ജംപ്, വേക്ക് ബോർഡ് എന്നീ ഇനങ്ങളാണ് റിറ്റ്‌സ് കാൾട്ടൻ കനാലിൽ നടക്കുന്നത്. പുരുഷന്മാരുടെ ഹാൻഡ്‌ബോൾ മത്സരത്തിൽ ഗ്രൂപ്പ് ബിയിലാണ് ഖത്തർ ഇടം നേടിയത്. അനോക് സെക്രട്ടറി ജനറൽ ഗുനില്ല ലിൻഡ്‌ബെർഗിന്റെ നേതൃത്വത്തിലുള്ള സംഘം ദോഹയിലെത്തി ഒരുക്കങ്ങൾ വിലയിരുത്തിയിരുന്നു. 97 ദേശീയ ഒളിംപിക് കമ്മിറ്റികളാണ് മത്സരത്തിനു യോഗ്യത നേടിയത്. അനോക്കിന്റെ ജനറൽ അസംബ്ലിക്കും അനോക് പുരസ്‌കാര വിതരണത്തിനും ഖത്തർ തന്നെയാണ് വേദി. ഒക്‌ടോബർ 17,18 തീയതികളിലാണ് ഇവ നടക്കുന്നത്.