‘മഹ്ർ’ ഭാരമല്ല, ദുബായിൽ നിന്നൊരു ഒരു മാതൃകാ വിവാഹം; താരമായി റോബോട്ടും
Mail This Article
ദുബായ് ∙ വിവാഹിതരാകുമ്പോൾ വരൻ വധുവിന് നൽകുന്ന വിവാഹമൂല്യം (മഹ്ർ) ഭാരിച്ചതല്ലെന്ന് തെളിയിച്ച് ദുബായിൽ ഒരു മാതൃകാ വിവാഹം. വെറും 500 ദിർഹം വിവാഹമൂല്യം നൽകി സ്വദേശി പൗരൻ അബദുല്ല അസ്സബാ അൽ മരിയാണ് വിവാഹിതനായത്. കുറഞ്ഞ വിവാഹമൂല്യവും വിവാഹ ചടങ്ങിന്റെ വേഗവുമാണ് അബ്ദുല്ലയുടെ മംഗല്യം മംഗളമാക്കിയ ഘടകം. വധുവിന്റെ പിതാവ് വൻതുകയൊന്നും മഹ്റായി ആവശ്യപ്പെട്ടില്ല.
ഇ-വിവാഹ പത്രം
സ്വദേശികളുടെ വിവാഹത്തിൽ കരാർ രൂപപ്പെടുത്തുകയാണ് പ്രധാന കർമം. വരന്റെയും വധുവിന്റെയും ബന്ധുക്കളും സാക്ഷികളും സംബന്ധിക്കുന്ന ചടങ്ങ്. ദുബായ് എമിറേറ്റ്സ് ടവറിലെ ഇലക്ട്രോണിക് സേവന കേന്ദ്രത്തിലെത്തിൽ ആധുനിക രീതിയിലാണ് വിവാഹ പത്രം രൂപപ്പെടുത്തിയത്.
കാർമികൻ റോബോട്ട് വഴി
പരമ്പരാഗത ചടങ്ങുകൾക്കും ചിട്ടവട്ടങ്ങൾക്കും അപ്പുറമായി മൂന്ന് മിനിറ്റിനകം വിവാഹ കരാറായി. ഇസ്‍ലാമിക നിയമപ്രകാരം ഒരു മതകാര്യ മന്ത്രാലയത്തിലെ നിശ്ചിത വ്യക്തി വിവാഹകർമങ്ങൾക്ക് നേതൃത്വം നൽകും. റോബോട്ട് വഴിയാണ് കാർമികൻ ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്. ദമ്പതികളുടെ വിശദാംശങ്ങൾ പൂരിപ്പിച്ച് നിമിഷങ്ങൾക്കകം സാക്ഷ്യപത്രം തയാറാകുന്നതോടെ കർമങ്ങൾക് ശുഭപരിസമാപ്തി.
നീതിന്യായ വകുപ്പ് ആറു വർഷം മുമ്പാണ് വൈവാഹിക സേവനങ്ങൾ ഓൺ ലൈനാക്കിയത്. മത കോടതിയിൽ ഹാജരാകാതെ തന്നെ വിവാഹം, വിവാഹമോചനം എന്നിവയുടെ നടപടിക്രമങ്ങൾ ഇതുവഴി പൂർത്തിയാക്കാനാകും. 2013 മുതൽ സ്വദേശികളും യുഎഇയിലെ ഇതര രാജ്യക്കാരും ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നതായി അധികൃതർ അറിയിച്ചു. എന്റെ സുഹൃത്തുക്കളിൽ ഞാനാണ് ഈ ആധുനിക സംവിധാനം വിവാഹത്തിന് അവലംബിക്കുന്നതെന്ന് വരൻ അൽ മരി പറഞ്ഞു.