ADVERTISEMENT

ദുബായ് ∙ ദുബായ് 2020 എക്സ്പോയിലെ ഇന്ത്യാ പവലിയൻ നിർമാണം തുടങ്ങി. കല്ലുകൾ പാകിയായിരുന്നു നിർമാണ ഉദ്ഘാടനം. കേന്ദ്ര വാണിജ്യ-റെയിൽ മന്ത്രി പിയൂഷ് ഗോയൽ, ഇന്ത്യൻ സ്ഥാനപതി നവ് ദീപ് സിങ് സുരി, കോൺസൽ ജനറൽ വിപുൽ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി, ഡോ.ബി.ആർ.ഷെട്ടി, ഡോ.ആസാദ് മൂപ്പൻ തുടങ്ങിയവർ സംബന്ധിച്ചു. ഒാപ്പർച്യൂണിറ്റി മേഖലയിൽ പ്ലാസ, പവലിയൻ എന്നീ രണ്ടു കെട്ടിട സമുച്ചയങ്ങളാണ് ഉയരുക. എക്സ്പോ കഴിയുന്നതോടെ പ്ലാസ പൊളിച്ചുനീക്കും. സ്ഥിരം നിർമിതിയായ ‘പവലിയൻ’ വാണിജ്യ, വ്യാപാര, സാംസ്കാരിക കേന്ദ്രമായി തുടരും.

dubai-expo-india-pavilion1-JPG

കേന്ദ്ര വാണിജ്യ-റെയിൽ മന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം എക്സ്പോ വേദിയിൽ സന്ദർശനം നടത്തി. അടുത്തവർഷം ഒക്ടോബർ 20 മുതൽ 2021 ഏപ്രിൽ 10 വരെ നീളുന്ന എക്സ്പോയിൽ ഇന്ത്യ ഉൾപ്പെടെ 192 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. എക്സ്പോയിലെ ഏറ്റവും വലിയ പവലിയനുകളിലൊന്ന് ഇന്ത്യയുടേതാകും.

കഴിഞ്ഞവർഷം ഏപ്രിലിൽ ഇതുസംബന്ധിച്ച കരാറിൽ ഇന്ത്യയുടെ വാണിജ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി മനോജ് കെ.ദ്വിവേദിയും ദുബായ് എക്സ്പോ 2020 ബ്യൂറോ എക്സിക്യൂട്ടീവ് ഡയറക്ടർ നജീബ് മുഹമ്മദ് അൽ അലിയും ഒപ്പുവച്ചിരുന്നു. എക്സ്പോയിൽ അവസരം ലഭ്യമാക്കാൻ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളും മന്ത്രാലയങ്ങളും വ്യവസായ സ്ഥാപനങ്ങളും താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

അപൂർവതകൾ നിറഞ്ഞ് എക്സ്പോ വേദി

expo
ദുബായ് 2020 എക്സ്പോയിലെ ഇന്ത്യാ പവിലിയൻ നിർമാണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ ആസ്റ്റർ ഡിഎം ഹെൽത്ത് സ്ഥാപക ചെയർമാനും എംഡിയുമായ ഡോ.ആസാദ് മൂപ്പൻ, ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സൂരി, കേന്ദ്ര വാണിജ്യ–റെയിൽ മന്ത്രി പിയൂഷ് ഗോയൽ, ഇന്ത്യൻ കോൺസൽ ജനറൽ വിപുൽ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി, ബിആർഎസ് വെഞ്ചേഴ്‌സ്, എൻഎംസി ആൻഡ് ഫിനാബ്ലർ ചെയർമാൻ ഡോ. ബി.ആർ. ഷെട്ടി തുടങ്ങിയവർ.

ദുബായ് സൗത്തിൽ അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിനടുത്ത് 438 ഹെക്ടറിൽ ഒരുങ്ങുന്ന എക്സ്പോ മേഖലയെ വിവിധ ഡിസ്ട്രിക്ടുകളായി തിരിച്ചിട്ടുണ്ട്. വിവിധ പ്രമേയങ്ങളെ അടിസ്ഥാനമാക്കിയാണിത്. റസിഡൻഷ്യൽ, കൊമേഴ്സ്യൽ,  ലോജിസ്റ്റിക്  ഡിസ്ട്രിക്ടുകളാണിവ. കൊമേഴ്സ്യൽ ഡിസ്ട്രിക്ടിനെ എട്ടു സോണുകളായി തിരിച്ച്  850 ടവറുകൾ നിർമിക്കുന്നുണ്ട്. അർബൻ വില്ലേജ്, ലെയ്ക് ഡിസ്ട്രിക്ട്, ദ് സെവൻ ടവേഴ്സ്, സെൻട്രൽ പാർക്ക്, ക്രിയേറ്റീവ് കൊമേഴ്സ്യൽ ഡിസ്ട്രിക്ട്, ഗ്രാൻഡ് സെൻട്രൽ, ബിസിനസ് ഡിസ്ട്രിക്ട്, റസിഡൻഷ്യൽ ക്രസന്റ് എന്നിവയാണു സോണുകൾ. ഒട്ടേറെ അപൂർവതകൾ ഓപർച്യൂണിറ്റി മേഖലയെ വ്യത്യസ്തമാക്കുന്നു. ജൈവ ഉൽപന്നങ്ങൾക്കു മുൻഗണന നൽകിയാണ് ഇവിടുത്തെ നിർമാണം. മര ഉരുപ്പടികൾ, സാധാരണ കയർ, കല്ലുകൾ തുടങ്ങിയവയാണ് ഉപയോഗിക്കുക. എല്ലാ സാധനങ്ങളും പുനസംസ്കരിച്ച് ഉപയോഗിക്കാവുന്നതായിരിക്കും. പുതിയ അവസരങ്ങൾ, സാങ്കേതിക വിദ്യകൾ തുടങ്ങിയവ പരിചയപ്പെടുത്തുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രധാന്യം ബോധ്യപ്പെടുത്തുകയും ചെയ്യും.

ഇന്ത്യൻ പവിലിയൻ

∙ എക്സ്പോയിലെ ഏറ്റവും വലിയ പവിലിയനുകളിലൊന്ന്

∙ 4,800 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ 4 നിലകൾ.

∙ 25 കോടി ദിർഹം (484 കോടി രൂപയോളം) നിർമാണച്ചെലവ്.

∙ നിർമാണച്ചുമതല നാഷനൽ ബിൽഡിങ്സ് കൺസ്ട്രക്‌ഷൻ കോർപറേഷന് (എൻബിസിസി).

∙ നിർമാണം മാർച്ചിലും മറ്റു ജോലികൾ ഓഗസ്റ്റിലും പൂർത്തിയാക്കും.

∙ പവിലിയന്റെ പ്രവേശന കവാടത്തിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പൂർണകായ പ്രതിമ.


ഒരുങ്ങുന്നു, 'മെഗാ ഇന്ത്യ'

എക്സ്പോയിലെ വിശാലമായ പവിലിയനിൽ മിനി ഇന്ത്യയല്ല, മെഗാ ഇന്ത്യയാകും ഒരുങ്ങുക. സാങ്കേതിക മേഖലകളിലടക്കം ഇന്ത്യയുടെ മുന്നേറ്റവും സാംസ്കാരിക വൈവിധ്യങ്ങളും ലോകരാജ്യങ്ങളെ  ബോധ്യപ്പെടുത്താനും ഇന്ത്യയിലെ സാധ്യതകൾ വിളംബരം ചെയ്യാനും എക്സ്പോയിലെ പ്രാതിനിധ്യം സഹായകമാകും. അടുത്തവർഷത്തെ ദീപാവലിയും 2021ലെ റിപ്പബ്ലിക് ദിനാഘോഷവും ഇന്ത്യാ പവിലിയനിൽ അവിസ്മരണീയമാക്കാനാണ് തീരുമാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com