വ്യവസായങ്ങൾക്ക് കൈയയച്ച് ആനുകൂല്യങ്ങൾ: മന്ത്രി ജയരാജൻ
Mail This Article
അബുദാബി∙ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആരംഭിക്കുന്ന വ്യവസായങ്ങൾക്ക് 3 വർഷത്തിനകം ലൈസൻസ് നടപടികൾ പൂർത്തീകരിച്ചാൽ മതിയെന്നു വ്യവസായ മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു. ചുവപ്പുനാടയില്ലാത്ത നിക്ഷേപ വ്യവസായ അന്തരീക്ഷം ഒരുക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത്. അബുദാബി കേരള സോഷ്യൽ സെന്റർ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി. സർക്കാരിന്റെ കയ്യിൽ പൈസയും സാങ്കേതിക വിദ്യയുമില്ല. സർക്കാരിന്റെ മൊത്തം വരുമാനത്തിന്റെ 93 ശതമാനവും 54 ലക്ഷം പേർക്ക് പെൻഷൻ കൊടുക്കാനാണ് ഉപയോഗിക്കുന്നത്.
ശേഷിച്ച 7 ശതമാനം കൊണ്ട് ഒന്നും ചെയ്യാൻ സാധ്യമല്ല. അതുകൊണ്ടുതന്നെ നിക്ഷേപകരുടെ അടുത്തുനിന്നു ഫണ്ട് ശേഖരിക്കാനുള്ള ശ്രമത്തിലാണ്. സാധാരണ പ്രവാസികൾക്കുകൂടി നിക്ഷേപിക്കാവുന്ന വിധമുള്ള നിക്ഷേപ പദ്ധതി മുഖ്യമന്ത്രി ഉടൻ പ്രഖ്യാപിക്കും. കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യം. 50,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ കിഫ്ബി വഴി നടക്കുന്നു. സ്കൂൾ, ആശുപത്രി തുടങ്ങിയവ ഹൈടെക് ആയി ഉയർത്തുന്നു. ദേശീയ പാതകളും റെയിൽവേയും നവീകരിക്കുന്നുണ്ട്.
അതിവേഗ റെയിൽ പദ്ധതി ഒരു വർഷത്തിനകം ആരംഭിച്ച് 5 വർഷംകൊണ്ട് പൂർത്തിയാക്കുമെന്നും പറഞ്ഞു. സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി രാജ്യത്തെ അഭിവൃദ്ധിപ്പെടുത്തുകയാണ്. ജനതാൽപര്യം സംരക്ഷിക്കുന്ന പുതിയ മാറ്റം കേരളത്തിൽ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. അതിന് ഉതകുന്ന പദ്ധതികളുമായാണു കേരളം മുന്നോട്ടുപോകുന്നത്. ഇതിനായി ദീർഘവീക്ഷണത്തോടെ പദ്ധതികൾ ആവിഷ്കരിച്ച് സംസ്ഥാനത്തെ പുതിയ കേരളമാക്കുമെന്നും പറഞ്ഞു.പ്രസിഡന്റ് എ.കെ ബീരാൻകുട്ടി, കേരള സോഷ്യൽ സെന്റർ ആക്ടിങ് ജനറൽ സെക്രട്ടറി നിർമൽ തോമസ്, കലാവിഭാഗം സെക്രട്ടറി ഹാരിസ്, ശക്തി പ്രസിഡന്റ് അൻസാരി, പത്മനാഭൻ, നോർക്ക ഡയറക്ടർ എ.വി മുസ്തഫ, ശ്രീവത്സൻ എന്നിവർ പ്രസംഗിച്ചു.