വീസ ഇളവ്; സൗദിയിലേക്ക് സന്ദർശക പ്രവാഹം
Mail This Article
റിയാദ് ∙ ആഗോള വിനോദസഞ്ചാരികൾക്ക് വാതിൽ തുറന്ന സൗദിയിലേക്കു ടൂറിസ്റ്റുകളുടെ പ്രവാഹം. 10 ദിവസത്തിനകം എത്തിയത് 24,000 വിനോദസഞ്ചാരികൾ. 7391 സഞ്ചാരികളുമായി ചൈനക്കാരാണു മുന്നിൽ. ഇംഗ്ലണ്ടിൽ നിന്ന് 6159, അമേരിക്കയിൽ നിന്ന് 2132 പേർ വീതം ഇ-ടൂറിസ്റ്റ് വീസയിൽ എത്തി. കാനഡ, മലേഷ്യ, ഫ്രാൻസ്, ജർമനി, റഷ്യ, ഓസ്ട്രേലിയ, കസഖ്സ്ഥാൻ എന്നീ രാജ്യക്കാരും സൗദിയിലെ കാണാക്കാഴ്‌ച തേടി എത്തിയിരുന്നു.
സെപ്റ്റംബർ 27നാണ് പുതിയ ടൂറിസ്റ്റ് വീസ നിയമം സൗദി പ്രഖ്യാപിച്ചത്. തുടർന്ന് പൊതുസ്ഥലങ്ങളിൽ അബായ (പർദ) ധരിക്കണമെന്ന നിയമത്തിലും സൗദി ഇളവ് വരുത്തിയിരുന്നു. ഭർത്താവ്/ പിതാവ്/ വിവാഹം നിഷിദ്ധമായ രക്തബന്ധുക്കൾ എന്നിവരുടെ കൂടെയല്ലാതെ (മഹ്റമില്ലാതെ) തനിച്ച് എത്തുന്ന വനിതകൾക്ക് താമസ സൗകര്യം നൽകുമെന്നായിരുന്നു ഏറ്റവും ഒടുവിലത്തെ പ്രഖ്യാപനം. ടൂറിസ്റ്റ് വീസയിലെത്തുന്നവർക്ക് ഉംറ ചെയ്യാനും അനുമതി നൽകുന്ന സുപ്രധാന പ്രഖ്യാപനവുമുണ്ടായി. ഇതെല്ലാം സഞ്ചാരികളുടെ ഒഴുക്കിന് ആക്കം കൂട്ടി.1 വർഷ കാലാവധിയുള്ള ടൂറിസ്റ്റ് വീസയിൽ ഒന്നിലേറെ തവണ സൗദിയിൽ വന്നുപോകാമെന്നതാണു മറ്റൊരു ആകർഷണം. എന്നാൽ ഒരു തവണ എത്തിയാൽ സൗദിയിൽ താമസിക്കാവുന്ന പരമാവധി കാലാവധി 90 ദിവസവും 1 വർഷത്തിനിടെ മൊത്തം 180 ദിവസമായും പരിമിതപ്പെടുത്തി. 2030 ആകുമ്പോൾ 10 കോടി സഞ്ചാരികളെയാണു ലക്ഷ്യമിടുന്നത്.