തിരുവല്ല ബൈപാസിനായി പ്രക്ഷോഭം നടത്തും: മുനിസിപ്പൽ ചെയർമാൻ
Mail This Article
കുവൈത്ത് സിറ്റി ∙ തിരുവല്ല ബൈപാസ് പൂർത്തിയാക്കുന്നതിന് ജനകീയ പ്രക്ഷോഭത്തിന് മുൻകൈയെടുക്കുമെന്ന് മുനിസിപ്പൽ ചെയർമാൻ ചെറിയാൻ പോളച്ചിറക്കൽ. ബൈപാസ് നിർമാണം മന്ദഗതിയിലായതിൽ മുനിസിപ്പാലിറ്റി ബന്ധമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവല്ല പ്രവാസി അസോസിയേഷൻ ഓണാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം.
അശാസ്ത്രീയമായ രീതിയിലാണ് ബൈപാസ് നിർമാണം. പലഭാഗങ്ങളിലും വെള്ളമൊഴുകിപ്പോകാൻ സംവിധാനമില്ല. ബൈപാസിന്റെ രൂപരേഖ സംബന്ധിച്ച് എംഎൽഎ ഉൾപ്പെടെയുള്ളവർക്ക് വ്യക്തതയില്ല. ബൈപാസിൽ 7 സിഗ്നലുകളുണ്ടാകുമെന്നാണ് പറയുന്നത്. അത്രയും സിഗ്നലുകളുണ്ടായാൽ ബൈപാസ് കൊണ്ട് എന്താണ് ഗുണമെന്ന് അറിയില്ല. മഴവങ്ങാടി മുതൽ ദീപ തിയറ്റർ വരെ മേൽപാലം പണിയാമെന്നായിരുന്നു 1994ൽ മുനിസിപ്പാലിറ്റി നിർദേശിച്ചത്.
എന്നാൽ അതിന് പകരം സർക്കാർ ബൈപാസിന് അംഗീകാരം നൽകുകയും പ്രവൃത്തി ആരംഭിക്കുകയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഷീ ലോഡ്ജ്, രാമപുരത്ത് ഷോപ്പിങ് കോംപ്ലക്സ്, പഴയ ബസ് സ്റ്റാൻഡ് നവീകരണം, കൺവൻഷൻ സെന്റർ, മൊബിലിറ്റി ഹബ് തുടങ്ങി ഒട്ടേറെ പദ്ധതികൾ മുനിസിപ്പാലിറ്റി നടപ്പാക്കുന്നതായും ചെയർമാൻ പറഞ്ഞു.