നന്ദിയോടെ, നിറകണ്ണുകളോടെ നീതുവും അമ്മയും നാട്ടിലേക്ക്; ഇനി ചികിത്സ നാട്ടിൽ
Mail This Article
അബുദാബി ∙ യുഎഇയ്ക്ക് നന്ദി പറഞ്ഞ് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി നീതുവും അമ്മയും നിറകണ്ണുകളോടെ നാട്ടിലേക്കു മടങ്ങി. 7 മാസത്തെ ചികിത്സയ്ക്കായി 4.87 കോടി രൂപ ചെലവു വന്നതെങ്കിലും ആശുപത്രി അധികൃതർ ഒരു പൈസപോലും ഈടാക്കാതെയാണ് നീതുവിനെ യാത്രയാക്കിയത്. ഓട്ടോ ഇമ്മ്യൂൺ എൻസഫാലിറ്റീസ് എന്ന അപൂർവ രോഗം ബാധിച്ച് അബുദാബി ഷെയ്ഖ് ഖലീഫ ആശുപത്രിയിൽ കഴിഞ്ഞിരുന്ന നീതുവിന്‍റെ വാർത്ത മനോരമയാണ് സെപ്റ്റംബർ 15ന് റിപ്പോർട്ട് ചെയ്തത്.
നോർക്കയുടെ ഇടപെടലിനെ തുടർന്ന് തിരുവനന്തപുരം ശ്രീ ചിത്തിര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലാണ് തുടർ ചികിത്സ. ഇക്കാലമത്രയും മകൾക്കു നൽകിയ മികച്ച ചികിത്സയ്ക്കും പരിചരണത്തിനും ആശുപത്രി അധികൃതർക്കും ഭരണാധികാരികൾക്കും ബിന്ദു കൃതജ്ഞത രേഖപ്പെടുത്തി. മനോരമ വാർത്തയെ തുടർന്ന് ആശുപത്രിയിൽ നേരിട്ടും അല്ലാതെയും സഹായം എത്തിച്ച എല്ലാവരോടും നന്ദി പറഞ്ഞ ബിന്ദു മകളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതുവരെ കൂടെ ഉണ്ടാകണമെന്നും അഭ്യർഥിച്ചു.
അബുദാബി മാർത്തോമ്മാ പള്ളിക്കു പുറമേ കേരള സോഷ്യല്‍ സെന്‍റർ, ഇന്ത്യൻ ഇസ്‌ലാമിക് സെന്‍റർ തുടങ്ങിയവയെയും പ്രത്യേകം സ്മരിച്ചു. ഷാർജയിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ പോയ നീതുവിനെ ഒരു നഴ്സും അമ്മ ബിന്ദുവും അനുഗമിച്ചു. പുലർച്ചെ 5.30ന് തിരുവനന്തപുരത്തെത്തുന്ന നീതുവിനെ ശ്രീചിത്തിര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശിപ്പിക്കും.