മറിയം ത്രേസ്യയുടെ വിശുദ്ധപ്രഖ്യാപനം; യുഎഇയിൽനിന്ന് കുടുംബാംഗങ്ങൾ വത്തിക്കാനിലെത്തി
Mail This Article
അബുദാബി ∙ മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിനു സാക്ഷ്യം വഹിക്കാൻ യുഎഇയിൽനിന്ന് കുടുംബാംഗങ്ങൾ വത്തിക്കാനിലെത്തി. മറിയം ത്രേസ്യയുടെ സഹോദരൻ ഔസേപ്പിന്‍റെ മകൻ കുഞ്ഞിപൊറിഞ്ചുവിന്‍റെ മകൻ ആന്റോ മങ്കിടിയാൻ, ഭാര്യ രൂപ, മക്കളായ മാരിയറ്റ്, ജൂലിയ എന്നിവരും സഹോദര പുത്രൻ അരുൺ മങ്കിടിയാൻ, ഭാര്യ എയ്ഞ്ചല, മകൾ കാരൾ, രൂപയുടെ സഹോദരി റെന്തി, ഭർത്താവ് അജിത് പോൾ, മകൾ മർയ എന്നിവരാണ് വത്തിക്കാനിലെത്തിയത്. ദൈവരൂപങ്ങളുടെ ശ്രേണിയിൽ കുടുംബാംഗത്തെയും ആരാധിക്കാനാവുന്നു എന്നത് അപൂർവ അനുഭവമാണെന്നു ആന്‍റോ മങ്കിടിയാൻ പറഞ്ഞു.
പത്താം ക്ലാസ് പരീക്ഷയ്ക്കായി പഠിച്ചുകൊണ്ടിരിക്കുമ്പോൾ ഇങ്ങനെയൊന്നും പഠിച്ചാൽ പോര എന്നു പറയുകയും അമ്മാമ്മ എന്നുവിളിക്കുന്ന മറിയം ത്രേസ്യ തന്നെ ആശീർവദിക്കുകയും ചെയ്തതായി ആന്റോ പറഞ്ഞു. അതിനുശേഷമാണ് പഠനത്തെ ഗൗരവമായി കണ്ടതെന്നു പറഞ്ഞ ആന്റോ സിഎ കഴിഞ്ഞ ശേഷം യുഎഇയിലെത്തുകയും സർക്കാർ വകുപ്പിൽ ഉയർന്ന ഉദ്യോഗം നേടുകയും ചെയ്തു. മറിയം ത്രേസ്യയ്ക്കായി എല്ലാ ദിവസവും പ്രത്യേക പ്രാർഥന അർപ്പിക്കാറുണ്ടെന്നും മധ്യസ്ഥ പ്രാർഥനകളിലെ അനുഭവം കുടുംബത്തിന് എക്കാലത്തും ലഭിച്ചിട്ടുണ്ടെന്നും രൂപ ആന്റോ പറഞ്ഞു. നാട്ടിൽ പോകുമ്പോഴെല്ലാം കബറിടത്തിൽപോയി പ്രാർഥിക്കാറുണ്ട്.
മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുമ്പോൾ കുടുംബാംഗങ്ങളുടെ ഉത്തരവാദിത്തം കൂടുകയാണെന്നും അതനുസരിച്ച് മനസ്സിനെ ഒരുക്കി ജീവിതത്തിൽ കൂടുതൽ സൂക്ഷ്മത പാലിക്കാൻ ശ്രമിക്കുമെന്നും രൂപ കൂട്ടിച്ചേർത്തു. കുടുംബത്തിലെ ഏറ്റവും അടുത്ത വ്യക്തി ലോകം ആരാധിക്കുന്ന ഒരാളായി മാറുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയാണെന്ന് അരുൺ മങ്കിടിയാൻ പറഞ്ഞു. കുടുംബത്തെ സംരക്ഷിക്കാൻ ഒരാളുണ്ട് എന്ന തോന്നൽ ശക്തിപ്പെടുകയാണ്. വിശുദ്ധയാക്കപ്പെട്ടവരുടെ കുടുംബാംഗം എന്ന പരിഗണന വിലപ്പെട്ടതാണെന്നും അരുൺ പറഞ്ഞു. മറിയം ത്രേസ്യയുടെ മധ്യസ്ഥ പ്രാർഥനയിൽ ജോലി ലഭിച്ച അനുഭവമാണ് അരുണിന്‍റെ ഭാര്യ എയ്ഞ്ചല പങ്കുവച്ചത്.