വീരനായി ജന്മനാട്ടിൽ; ഹസ്സ അൽ മൻസൂരിക്ക് യുഎഇയില്‍ രാജകീയ വരവേൽപ്
Mail This Article
ദുബായ് ∙ യുഎഇയിലെ ആദ്യ ബഹിരാകാശ സഞ്ചാരി ഹസ്സ അൽ മൻസൂരിക്ക് ജന്മനാട്ടിൽ രാജകീയ വരവേൽപ്. ഇന്നലെ വൈകിട്ട് യുഎഇ സമയം 5ന് അബുദാബി പ്രസിഡൻഷ്യൽ വിമാനത്തിൽ വിഐപി വിമാനത്താവളമായ അൽ ബത്തിനിലാണ് അദ്ദേഹം വന്നിറങ്ങിയത്. യുഎഇ ഉപസർവസൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചു.
ബഹിരാകാശ യാത്രയിൽ ഒപ്പം കരുതിയിരുന്ന യുഎഇയുടെ പട്ടുപതാക ഷെയ്ഖ് മുഹമ്മദിന് ഹസ്സ അൽ മൻസൂരി സമ്മാനിച്ചു. ഹസ്സയുടെ മക്കളടക്കം നൂറു കണക്കിനു കുട്ടികളും ബഹിരാകാശ യാത്രികരുടെ വേഷമണിഞ്ഞ് സ്വീകരിക്കാനെത്തിയിരുന്നു. ഹസ്സ വന്നിറങ്ങിയ ഉടൻ ആകാശത്ത് വിമാനങ്ങൾ വർണങ്ങൾ കൊണ്ട് യുഎഇ പതാക ചമച്ചു. ഹസ്സ അൽ മൻസൂറിയുടെയും പകരക്കാരനായി നിശ്ചയിച്ചിരുന്ന അൽ നയാദിയുടെയും ബഹിരാകാശ യാത്രാ വേഷത്തിലുള്ള കൂറ്റൻ ചിത്രങ്ങളും വിമാനത്താവളത്തിൽ സ്ഥാപിച്ചിരുന്നു.
ഇതിനൊപ്പം യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ചിത്രവും യുഎഇ ബഹിരാകാശ ദൗത്യലോഗോയും വച്ചിരുന്നു. ബഹിരാകാശ ദൗത്യം എന്ന ഷെയ്ഖ് സായിദിന്റെ സ്വപ്നം സഫലമായതിനെ പ്രതിനിധീകരിച്ചാണിത് സ്ഥാപിച്ചിരുന്നത്. യുഎഇയുടെ ആദ്യ ബഹിരാകാശ യാത്രികൻ വിജയകരമായ യാത്രയ്ക്കു ശേഷം നാട്ടിൽ മടങ്ങിയെത്തിയെന്നും ഇതിന് റഷ്യക്കാരനായ ദിമിത്രി റോഗോസിനു പ്രത്യേക നന്ദി അർപ്പിക്കുന്നെന്നും എംബിആർഎസി ചെയർമാൻ ഹമദ് അൽ മൻസൂരി നേരത്തേ ട്വീറ്റ് ചെയ്തിരുന്നു.