ഇന്ത്യൻ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം; പാക്ക് സ്വദേശി ദുബായിൽ കുടുങ്ങി
Mail This Article
ദുബായ് ∙ 14 വയസ്സുള്ള ഇന്ത്യൻ പെൺകുട്ടിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ പാക്കിസ്ഥാൻ സ്വദേശിക്കെതിരായ കേസ് ദുബായ് പ്രാഥമിക കോടതിയുടെ പരിഗണനയിൽ. വീടുകളിൽ കുടിവെള്ളം എത്തിക്കുന്ന 32 വയസ്സുള്ള പാക്ക് പൗരനാണ് കേസിലെ പ്രതി. ഈ വർഷം ഓഗസ്റ്റിൽ അൽ ബർഷയിലെ പെൺകുട്ടിയുടെ അപാർട്ട്മെന്റിൽ വച്ചാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
കുടിവെള്ളം വിതരണം ചെയ്യുന്നതിനായി അപാർട്ട്മെന്റിൽ എത്തിയ പ്രതി വാതിലിൽ മുട്ടി. വീട്ടിൽ ഉണ്ടായിരുന്ന 14 വയസ്സുകാരിയാണ് വാതിൽ തുറന്നത്. പെൺകുട്ടിയോട് പാക്ക് സ്വദേശി കുടിക്കാൻ വെള്ളം ചോദിച്ചു. കുടിക്കാൻ വെള്ളം നൽകിയപ്പോൾ കയ്യിൽ കയറി പിടിക്കുകയും ചുംബിക്കാൻ ശ്രമിച്ചുവെന്നുമാണ് കേസ്. ‘അയാളുടെ പ്രവർത്തിയിൽ ഞാൻ ഭയന്നുപോയി. ഉടൻ തന്നെ കൈതട്ടിമാറ്റുകയും ഉറക്കെ ബഹളം വയ്ക്കുകയും ചെയ്തു’–പെൺകുട്ടി പറഞ്ഞു.
ഇതുവരെ വീട്ടിൽ വെള്ളം എത്തിച്ചതിനുള്ള പണം പെൺകുട്ടിയുടെ വീട്ടുകാർ ഇയാൾക്ക് നൽകാനുണ്ടെന്ന് പറഞ്ഞു. ‘ഞാൻ അയാൾക്ക് ഒരു സമ്മാനം നൽകിയാൽ വീട്ടുകാർ വെള്ളത്തിന് നൽകാനുള്ള പണം അയാൾ കൊടുക്കുമെന്ന് പറഞ്ഞു. തുടർന്ന് എന്നെ ചുംബിക്കാൻ മുതിർന്നു’–പെൺകുട്ടി മൊഴിയിൽ വ്യക്തമാക്കി. വീണ്ടും ഉറക്കെ ബഹളം വച്ചപ്പോൾ പ്രതി അവിടെ നിന്നും പോവുകയായിരുന്നു.
പെൺകുട്ടി ഉടൻ തന്നെ അമ്മയെ ഫോണിൽ വിളിക്കുകയും നടന്ന സംഭവങ്ങൾ പറയുകയും ചെയ്തു. രക്ഷിതാക്കൾ പൊലീസിൽ വിവരം അറിയിക്കുകയും ദുബായ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 100 ദിർഹം നൽകാമെന്ന് പറയുന്നതിന് മുൻപ് താൻ പെൺകുട്ടിയുടെ കൈയ്യിൽ ചുംബിച്ചുവെന്ന് ഇയാൾ സമ്മതിച്ചു. ഇയാൾക്കെതിരെ ലൈംഗിക ചൂഷണം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയത്. ഈ മാസം 24ന് കേസിൽ വിധിപറയുമെന്നാണ് റിപ്പോർട്ടുകൾ.