ADVERTISEMENT

ദോഹ ∙ മഴക്കാലം നേരിടാൻ എല്ലാ മുൻകരുതലും തയാറെടുപ്പുകളും പൂർത്തിയാക്കിയതായി അധികൃതർ. നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് സമഗ്ര പദ്ധതി നടപ്പാക്കുന്നത്. ബന്ധപ്പെട്ട എല്ലാ വകുപ്പുകളിൽ നിന്നുള്ളവരെ ഉൾപ്പെടുത്തിയുള്ള 17 അംഗ സംയുക്ത മഴ അടിയന്തര കമ്മിറ്റിക്കാണ് പ്രവർത്തനങ്ങളുടെ മേൽനോട്ടമെന്ന് മന്ത്രാലയം പൊതു സേവന അസി.അണ്ടർ സെക്രട്ടറി സഫർ മുബാറക് അൽ ഷാഫി പറഞ്ഞു. സായുധ സേന, ഖത്തർ പെട്രോളിയം, ആഭ്യന്തര മന്ത്രാലയം, സുരക്ഷാ സേനയായ ലഖ് വിയ, നഗരസഭകൾ, മെക്കാനിക്കൽ എക്യൂപ്‌മെന്റ്, പൊതു ശുചിത്വ വകുപ്പ് (അഷ്ഗാൽ) എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ്  കമ്മിറ്റിയിലുള്ളത്.

പ്രാദേശിക ദിനപത്രമായ അൽ ഷർഖിന് നൽകിയ അഭിമുഖത്തിലാണ് അൽ ഷാഫി ഇവ വിശദീകരിച്ചത്. മഴവെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങൾ തിരിച്ചറിഞ്ഞ് വേഗം പരിഹാരം കാണും. നഗരസഭ മന്ത്രാലയത്തിന്റെയും അഷ്ഗാലിന്റെയും സഹകരണത്തിലാകും ഇത്. രാജ്യത്തുടനീളം നടക്കുന്ന ജോലികൾ നിരീക്ഷിക്കാൻ 3 പ്രധാന ഓപ്പറേറ്റിങ് മുറികളുണ്ടാകും. വിവിധ ഇടങ്ങളിലായി 120 ഫീൽഡ് നിരീക്ഷകരുണ്ടാകും. ലഭിക്കുന്ന വിവരങ്ങൾക്ക് മുൻഗണന നൽകിയാണ് വെള്ളക്കെട്ടുകൾ പരിഹരിക്കുക. റോഡുകളിലും തുരങ്ക പാതകളിലുമെല്ലാം മഴവെള്ളം കെട്ടികിടക്കുന്നത് ഗതാഗതത്തെ ബാധിക്കുമെന്നതിനാൽ ഇവ വേഗം പരിഹരിക്കും. 

എല്ലാം സജ്ജമെന്ന് അഷ്ഗാൽ

മഴക്കാലത്തെ നേരിടാൻ പൂർണ സജ്ജമാണെന്ന് അഷ്ഗാൽ ഹൈവേ അഡ്മിനിസ്‌ട്രേഷൻ ഡയറക്ടർ എൻജിനീയർ ബദർ മുഹമ്മദ് ദാർവിഷ് പറഞ്ഞു. വിവിധ വകുപ്പുകളുമായി ചേർന്ന് സമഗ്ര പദ്ധതിയാണ് ആവിഷ്‌കരിച്ചത്. വലിയ വെള്ളക്കെട്ടുകൾ രൂപപ്പെടാതിരിക്കാനുള്ള എല്ലാ മുൻകരുതലും സ്വീകരിച്ചതായി പ്രൊജക്ട് കാര്യ വിഭാഗം ഡയറക്ടർ എൻജിനീയർ യൂസഫ് അബ്ദുൽ റഹ്മാൻ അൽ ഇമാദിയും വ്യക്തമാക്കി. കനത്ത മഴയെ അതിജീവിക്കാൻ പര്യാപ്തമായ തരത്തിലാണ് തുരങ്കപാതകൾ നിർമിച്ചിരിക്കുന്നത്.

മഴക്കാല പ്രവർത്തനങ്ങൾ; ജനം സഹകരണമെന്ന്  അൽ ഷാഫി

മന്ത്രാലയത്തിന്റെ മഴക്കാല അടിയന്തര സംഘത്തിന്റെ പ്രവർത്തനങ്ങളോട് ജനങ്ങൾ സഹകരിക്കണമെന്ന് അൽ ഷാഫി. ജനങ്ങൾക്ക് വെള്ളക്കെട്ട് പ്രശ്‌നങ്ങൾ നേരിട്ട് അധികൃതരെ അറിയിക്കാം. ദ്രുതഗതിയിൽ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണും. മഴ ലഭ്യതയെക്കുറിച്ച് യഥാസമയം അറിയാൻ കാലാവസ്ഥാ വകുപ്പുമായി സഹകരിച്ചാകും പ്രവർത്തനം. കമ്മിറ്റി നേരിടാൻ സാധ്യതയുള്ള തടസ്സങ്ങൾ മുൻകൂട്ടി കണ്ട് അവ പരിഹരിക്കാനുള്ള മാർഗങ്ങളും സ്വീകരിച്ചു. കഴിഞ്ഞ വർഷം 3 മണിക്കൂറിനുള്ളിൽ 80 മില്ലിമീറ്റർ മഴയാണ് പെയ്തത്. ഇത്തവണ വെള്ളക്കെട്ടുകൾക്ക് അടിയന്തര പരിഹാരം കാണാൻ സാങ്കേതിക, എൻജിനീയറിങ് സംവിധാനങ്ങളും തയാറാണ്. ഡ്രെയിനേജ് ശൃംഖലകളുടെ അറ്റകുറ്റപ്പണികൾ അഷ്ഗാലും പൂർത്തിയാക്കി.. മഴവെള്ളം വലിച്ചെടുക്കാൻ പര്യാപ്തമായ വാഹനങ്ങളും മെഷീനുകളും സജ്ജമാണ്.

വേണം, മുൻകരുതൽ

∙ മഴയ്ക്ക് മുൻപും മഴക്കാലത്തും മഴയ്ക്ക് ശേഷവും ജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണം. 

∙ വെള്ളം ഒഴുകി പോകാനുള്ള ചാലുകൾക്ക് തകരാറുകളോ തടസ്സമോ ചോർച്ചയോ ഇല്ലെന്ന് ഉറപ്പാക്കണം. 

∙ വീടുകളിലെ ഡ്രെയിനേജ് ഉപരിതലങ്ങൾ പ്രവർത്തനക്ഷമമാക്കണം. 

∙ മഴയുള്ളപ്പോൾ ബേസ്‌മെന്റ് ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം. പ്രത്യേകിച്ചും കുട്ടികൾ.

∙ മേൽക്കൂര, ഗ്ലാസ് സീലിങ്, ജനലുകളുടെ സീലിങ് എന്നിവയെല്ലാം പരിശോധിച്ച് തകരാറുകളില്ലെന്ന് ഉറപ്പാക്കണം.  മഴക്കാലത്ത് മാൻഹോളുകൾ തുറന്ന് വയ്ക്കരുത്.

∙ മഴക്കാലത്ത് വാഹനങ്ങൾ അനുവദിച്ച പാതകളിലൂടെ മാത്രമേ സഞ്ചരിക്കാവൂ. അടിപ്പാലങ്ങൾ, പാലങ്ങൾ എന്നിവിടങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ ജാഗ്രത വേണം

∙ വഴിമാറ്റങ്ങളും സാവധാനത്തിൽ പോകേണ്ട ഇടങ്ങളിലുമെല്ലാം അടയാള ബോർഡുകൾ അനുസരിച്ചാകണം യാത്ര. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com