ചടുല താളം; ആവേശമായി സിനിമാറ്റിക് അരങ്ങ്
Mail This Article
ദുബായ് ∙ ചടുല താളങ്ങളും ചുവടുകളും ഒരുമിച്ചപ്പോൾ സിനിമാറ്റിക് ഡാൻസ് വേദിയിൽ അത്യാവേശം. പഴമകളുടെ നന്മകളും വർത്തമാന കാല വെല്ലുവിളികളും കോർത്തിണക്കിയായിരുന്നു വേദിയെ പ്രകമ്പനം കൊള്ളിച്ച പ്രകടനങ്ങൾ. കരുത്തും വന്യതയും വശ്യതയും സംഗമിച്ച നൃത്തങ്ങളിൽ പലതും പ്രമേയംകൊണ്ട് വ്യത്യസ്തമായി.
നാടൻ ചുവടുകളും കളരിപ്പയറ്റും ശാസ്ത്രീയ നൃത്തവുമെല്ലാം നൃത്തത്തിനു ചാരുതയേകി. പതിവിൽനിന്നുവ്യത്യസ്തമായി പുരുഷന്മാരുടെ ടീമുകളും ആവേശപൂർവം പങ്കെടുത്തു. പുരുഷന്മാരുടെ ചില ടീമുകൾ തിരുവാതിര കളി വരെ പരീക്ഷിച്ചു. ചടുല നൃത്തത്തിലാണ് പുരുഷ ടീമുകൾ ശ്രദ്ധിച്ചതെങ്കിൽ നടന മികവിനാണ് വനിതകൾ പ്രാധാന്യം നൽകിയത്. ഭാഷയും ഭാവനകളും ചമയ വർണങ്ങളും ചേർന്നൊരുക്കിയ നക്ഷത്ര ലോകമായിരുന്നു സിനിമാറ്റിക് ഡാൻസിന്‍റെ വേദി.
സിനിമാറ്റിക് ഡാൻസ് മികച്ച നിലവാരം പുലർത്തിയതായി വിധികർത്താക്കൾ പറഞ്ഞു. മാസങ്ങൾ നീണ്ട പരിശീലനത്തിന് ശേഷമാണ് ടീമുകൾ മത്സരത്തിനെത്തിയത്. ചെറിയ പാളിച്ച പോലും വലിയ അപകടമുണ്ടാക്കാവുന്ന പരീക്ഷണങ്ങൾ നടത്തിയവരും കുറവല്ലായിരുന്നു.
കൊട്ടിക്കയറി ഘോഷയാത്ര
ദുബായ് ∙ വേണാടു മുതൽ വയനാടുവരെയുള്ള കലാരൂപങ്ങൾ അണിനിരന്ന സാംസ്കാരിക ഘോഷയാത്രയിൽ നിറഞ്ഞുനിന്നത് മലയാളക്കരയുടെ സാംസ്കാരിക സമൃദ്ധി. തെയ്യവും തീച്ചാമുണ്ടിയും വെളിച്ചപ്പാടുമെല്ലാം അനുഗ്രഹം ചൊരിഞ്ഞ് ആവേശം പകർന്നു.
മുൻനിരയിൽ സാക്ഷാൽ മാവേലി പതിവുകൾ മാറ്റി ബൈക്കിലാണ് എത്തിയത്. തൊട്ടുപിന്നാലെ വിവിധ കോളജ് ടീമുകൾ താളമേളങ്ങളോടെയും ആർപ്പുവിളികളോടെയും അണിനരന്നു.