ദുബായിൽ മദ്യലഹരിയിൽ കാമുകിയെ പീഡിപ്പിച്ചു; യുവാവിന് 25 വർഷം തടവ്
Mail This Article
ദുബായ് ∙ വിവാഹ വാഗ്ദാനം നൽകി മദ്യലഹരിയിൽ കാമുകിയെ പീഡിപ്പിച്ച കേസിൽ 36 വയസ്സുള്ള ജോർദാൻ പൗരന് കടുത്ത ശിക്ഷ. ദുബായ് പ്രാഥമിക കോടതി 25 വർഷം തടവാണ് പ്രതിക്ക് വിധിച്ചത്. പ്രതി കുറ്റംചെയ്തുവെന്ന് വ്യക്തമായതിനെ തുടർന്നാണ് ശിക്ഷ. ശിക്ഷാകാലാവധി പൂർത്തിയാക്കിയാൽ ഇയാളെ നാടുകടത്താനും ഉത്തരവിട്ടു. തൊഴിൽരഹിതനായ പ്രതി മൊറോക്കൻ സ്വദേശിയായ 37കാരിയായ സെയിൽസ് വുമണിനെയാണ് പീഡിപ്പിച്ചത്. ഈ വർഷം ജൂലൈ 28ന് ആയിരുന്നു സംഭവം. അൽ റാഷിദിയ പൊലീസ് സ്റ്റേഷനിലാണ് കേസ് റിപ്പോർട്ട് ചെയ്തത്. 15 ദിവസത്തിനുള്ളിൽ പ്രതിക്ക് അപ്പീൽ കോടതിയെ സമീപിക്കാം.
പരിചയം ഷോപ്പിങ് സെന്ററിൽ വച്ച്
‘പ്രതിയായ ജോർദാൻ പൗരനെ യുവതി ജോലിചെയ്യുന്ന ഷോപ്പിങ് സെന്ററിൽ വച്ചാണ് പരിചയപ്പെട്ടത്. പല തവണ നേരിട്ടുകാണുകയും സംസാരിക്കുകയും ചെയ്തതിനെ തുടർന്ന് ഞങ്ങൾ രണ്ടുപേരും തമ്മിൽ അടുത്തു. അയാൾക്ക് എന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. ഞാൻ അംഗീകരിക്കുകയും ചെയ്തു. വിവാഹം ഔദ്യോഗികമാക്കാൻ എന്റെ രക്ഷിതാക്കളോട് നേരിട്ട് സംസാരിക്കാൻ അവനോട് പറഞ്ഞു. ഞങ്ങളുടെ ബന്ധത്തിൽ ഉയർച്ച താഴ്ചകൾ ഉണ്ടായിരുന്നു. അയാൾ മദ്യപിക്കുന്ന സ്വഭാവമുള്ള വ്യക്തിയായിരുന്നു’– യുവതി മൊഴി നൽകി.
അന്ന് രാത്രി സംഭവിച്ചത്
2019 ജൂലൈയിൽ പ്രതിയായ വ്യക്തി യുവതിയെ ഒരു റസ്റ്ററന്റിലേക്ക് രാത്രി ഭക്ഷണം കഴിക്കാൻ ക്ഷണിച്ചു. എന്നാൽ, അവസാന നിമിഷം റസ്റ്ററന്റ് വേണ്ടെന്നും വർസാനിലെ തന്റെ ഫ്ലാറ്റിൽ വച്ച് കഴിക്കാമെന്നും ഇയാൾ പറഞ്ഞു. ഇതനുസരിച്ച് യുവതി അയാളുടെ ഫ്ലാറ്റിൽ ചെന്നു. ഭക്ഷണം പ്രതി തയാറാക്കിയിരുന്നു. അതു കഴിച്ചതിനു ശേഷം ഇയാൾ യുവതിയെ സ്പർശിക്കാൻ ശ്രമിച്ചു. പ്രതി ഈ സമയത്ത് മദ്യപിച്ചിരുന്നു. പെട്ടെന്ന് ഇയാൾ തന്നെ ശാരീരികമായി കീഴടക്കുകയായിരുന്നുവെന്ന് യുവതി മൊഴിയിൽ പറയുന്നു. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പ്രതി തന്നെ ക്രൂരമായി പീഡിപ്പിച്ചുവെന്നും ഇവർ പറയുന്നു. സംഭവത്തിനുശേഷം പ്രതി യുവതിയെ അവരുടെ ജോലിസ്ഥലത്ത് കൊണ്ടുവിട്ടു.
ശക്തമായ തെളിവുകൾ
സംഭവത്തിനു ശേഷം യുവതി നേരെ പൊലീസ് സ്റ്റേഷനിൽ പോവുകയും പരാതി നൽകുകയുമായിരുന്നു. യുവതിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്ന് പ്രതി സമ്മതിച്ചു. എന്നാൽ, മെഡിക്കൽ പരിശോധനയിൽ ഇത് ബലമായി ചെയ്തതാണെന്ന് തെളിഞ്ഞുവെന്ന് ദുബായ് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. യുവതിയുടെ ശരീരത്തിൽ മുറിവുകളും ബലപ്രയോഗം നടന്നതിന്റെ അടയാളങ്ങളും ഉണ്ടായിരുന്നു. മെഡിക്കൽ റിപ്പോർട്ടും പ്രതിക്ക് എതിരായിരുന്നു.