ദുബായിലെ ജോലി സ്ഥലത്ത് യുവതിയെ പീഡിപ്പിച്ചു; ശ്വാസം മുട്ടിച്ച് കൊല്ലാനും ശ്രമം, ശിക്ഷ
Mail This Article
ദുബായ് ∙ സഹപ്രവർത്തകയെ ജോലിസ്ഥലത്തുവച്ച് പീഡിപ്പിച്ച ശുചീകരണ തൊഴിലാളിക്ക് ദുബായിൽ ഒരു വർഷം തടവുശിക്ഷ. 27 വയസ്സുള്ള നേപ്പാൾ സ്വദേശിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. 28 വയസ്സുള്ള ബംഗ്ലദേശ് സ്വദേശിയാണ് കേസിലെ പ്രതി. ഈ വർഷം ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബർദുബായിലെ സ്ത്രീകളുടെ പ്രാർഥനാ മുറിയും ശുചിമുറികളും വൃത്തിയാക്കുകയായിരുന്നു യുവതി. ഇതിനു ശേഷം ക്ലീനിങ് സാധനങ്ങൾ തിരികെ വയ്ക്കാൻ സ്റ്റോറിൽ പോയപ്പോഴായിരുന്നു പീഡനം നടന്നതെന്നാണ് കോടതി രേഖകൾ.
‘ഞാൻ സ്റ്റോറിലേക്ക് നടന്നുപോകുകയായിരുന്നു. അപ്പോഴാണ് പ്രതിയായ ആൾ അവിടെ ഇരിക്കുന്നത് കണ്ടത്. അയാൾ എന്റെ നേരെ നടന്നു വന്നു. എന്നെ മതിലിനുസമീപത്തേക്ക് ചേർത്ത് നിർത്തി’–യുവതി മൊഴിയിൽ വ്യക്തമാക്കി. 28 വയസ്സുള്ള ബംഗ്ലദേശ് സ്വദേശിയായ പ്രതി യുവതിയെ ശ്വാസംമുട്ടിച്ചു. തുടർന്ന് നഗ്നയാക്കുകയും പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് കോടതി രേഖകളിൽ പറയുന്നത്. സംഭവത്തിനുശേഷം പ്രതി അവിടെ നിന്നും മുങ്ങി. ആകെ ഭയന്നുപോയ യുവതിയ്ക്ക് ഒരു മണിക്കൂറിനു ശേഷമാണ് സ്റ്റോറിൽ നിന്നും പുറത്തുപോകാൻ സാധിച്ചത്.
തിരികെ താമസസ്ഥലത്ത് എത്തിയ യുവതി സംഭവിച്ച കാര്യങ്ങൾ ഇന്ത്യക്കാരനായ സൂപ്പർവൈസറോട് പറഞ്ഞു. ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കാനായിരുന്നു അദ്ദേഹത്തിന്റെ നിർദേശം. അറസ്റ്റിലായ പ്രതി ചോദ്യം ചെയ്യലിൽ കുറ്റംസമ്മതിച്ചുവെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ പീഡനമുൾപ്പെടെയുള്ള കുറ്റമാണ് ചെലുത്തിയത്. എന്നാൽ, കോടതിയിൽ വച്ച് പ്രതി കുറ്റം നിഷേധിച്ചു. ശിക്ഷാകാലാവധി പൂർത്തിയാക്കിയ ശേഷം പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിൽ വ്യക്തമാക്കി.
English Summary: Cleaner gets one year in jail for raping co-worker in Dubai