പുസ്തകമേളയുടെ സമാപന ദിവസത്തിന് വർണശോഭ നൽകി മനോജ്ഞം മലയാളം
Mail This Article
ഷാര്‍ജ ∙ കവിതകളും നൃത്താവിഷ്കാരങ്ങളും നിറഞ്ഞ മനോജ്ഞം മലയാളം പരിപാടി ഷാര്‍ജ രാജ്യാന്തര പുസ്തകമേളയുടെ സമാപന ദിവസത്തിന് വര്‍ണശോഭ നല്കി. മലയാള സുഗന്ധം നിറഞ്ഞാടിയ ഇൗ പരിപാടി ഒരുക്കിയത് കവിയും മലയാള ഭാഷാ പരിപോഷകനുമായ മനോജ് കളരിക്കല്‍.
രാവിലെ റൈറ്റേഴ്സ് ഫോറത്തില്‍ നടന്ന രണ്ടു മണിക്കൂര്‍ പരിപാടിയില്‍ പ്രശസ്ത കവിതകള്‍ കോര്‍ത്തിണക്കിയ കാവ്യകേളി, ഒാട്ടംതുള്ളല്‍, നാടന്‍പാട്ടുകള്‍, മോഹിനിയാട്ടം തുടങ്ങിയവയാണ് അരങ്ങേറിയത്.
ദേവികയുടെ പ്രാര്‍ഥനയോടെയായിരുന്നു ഉദ്ഘാടനം. മേഘാ സതീഷ് കുരീപ്പുഴ ശ്രീകുമാറിന്റെ അമ്മ മലയാളം എന്ന കവിത ചൊല്ലി. ലിയാനാ മാത്യൂസ് പി.കുഞ്ഞിരാമന്‍നായരുടെ വെളിച്ചത്തിന്റെ വഴി, ജ്യോതി ലക്ഷ്മി ഒഎന്‍വി കുറുപ്പിന്റെ കോതമ്പുമണികള്‍, കല്യാണി ചങ്ങമ്പുഴയുടെ ആ കുഗ്രാമത്തില്‍, അദ്വൈത് മുരുകന് കാട്ടാക്കടയുടെ നെല്ലിക്ക, നമിതാ സുരേഷ് ഏഴാച്ചേരിയുടെ നീലി, ദേവികാ രമേശ് ആലങ്കോട് ലീലാകൃഷ്ണന്റെ രക്തയക്ഷി, നവമി ദിനേശന് അഹല്യക്കും മറ്റും പറയാനുള്ളത് എന്നീ കവിതകള്‍ ചൊല്ലി.
രമ്യ അനൂപ് മോഹിനിയാട്ടം, കലാമണ്ഡലം ചിത്ര ഒാട്ടംതുള്ളല്‍, കലാമണ്ഡലം വിഭൂ പ്രസാദ്, വേദ എന്നിവര്‍ കാവാലത്തിന്റെ കവിതയെ അധികരിച്ച് നൃത്താവിഷ്കാരം എന്നിവ നടത്തി. വള്ളത്തോളിന്റെ ഉറക്കുപാട്ട് എല്ലാ കുട്ടികളും ചേര്‍ന്ന് അവതരിപ്പിച്ചു. വിനീഷ് ഭാസ്കരന് ഇടയ്ക്ക, ഒാടക്കുഴല്‍ വാദനം നടത്തി. മാധ്യമപ്രവര്ത്തകന് സാദിഖ് കാവില്‍, ഇ.ടി.പ്രകാശ്, അനന്തു എന്നിവര്‍ പ്രസംഗിച്ചു.