മഞ്ഞുരുകി, ഇനി ഒറ്റക്കെട്ട് : ഖത്തർ ഇൻകാസ്
Mail This Article
ദോഹ ∙ ഖത്തർ ഇൻകാസിനുള്ളിലെ ചേരിപോരിന് വിരാമം. ഖത്തർ ഇൻകാസ് ഇനി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് നേതാക്കളുടെ പ്രഖ്യാപനം. ആരുടെയും പ്രേരണയില്ലാതെയാണ് ഒന്നിക്കാൻ തീരുമാനിച്ചതെന്ന് നിലവിലെ പ്രസിഡന്റ് സമീർ ഏറാമല വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇരുവിഭാഗങ്ങളായി മുന്നോട്ട് പോകുന്നത് സംഘടനയുടെ പ്രവർത്തനങ്ങൾക്ക് ദോഷകരമാണെന്ന തിരിച്ചറിവാണ് ഒരുമിച്ച് പോകാനുള്ള തീരുമാനത്തിന് പിന്നിൽ. പ്രസിഡന്റ് കാലാവധി അവസാനിക്കുന്ന ഏപ്രിൽ വരെ സമീർ ഏറാമല ഖത്തർ ഇൻകാസിന്റെ പ്രസിഡന്റായി തുടരും.
മാർച്ച് പകുതിയോടെ പുതിയ കമ്മിറ്റി നിലവിൽ വരും. ഖത്തർ ഇൻകാസ് ശക്തിയോടെ ഒരുമിച്ച് മുന്നോട്ട് പോകുമെന്നും സമീർ പറഞ്ഞു. കെ.മുരളീധരൻ എംപിയുടെ സാന്നിധ്യത്തിൽ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ ഹൈദർ ചുങ്കത്തറയും പങ്കെടുത്തു. ദോഹയിലെ സാംസ്കാരിക സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി നിലകൊണ്ടിരുന്ന ഖത്തർ ഇൻകാസിന്റെ അഫിലിയേഷൻ പ്രതിസന്ധിയിലായതോടെയാണ് ഇരുവിഭാഗങ്ങളും ഒന്നിക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ കുറെ മാസങ്ങളായി രണ്ട് വിഭാഗമായി പ്രവർത്തിച്ചിരുന്നതും ചേരിപോരുകൾ രൂക്ഷമായതുമാണ് അഫിലിയേഷൻ പ്രതിസന്ധിയിലേക്ക് നീങ്ങിയത്.
അടുത്തിടെ ഇന്ത്യൻ എംബസിയുടെ കീഴിൽ ഇന്റഗ്രേറ്റഡ് ഇന്ത്യൻ കമ്യൂണിറ്റി സെന്ററിൽ ഹൈദർ ചുങ്കത്തറ വിഭാഗം ഓഫിസ് മുറി എടുത്തതിനെതിരെ സമീർ ഏറാമല വിഭാഗം കെപിസിസിയുടെ ഔദ്യോഗിക കത്ത് ഉൾപ്പെടെ ഇന്ത്യൻ എംബസിക്കു പരാതി നൽകിയിരുന്നു. ഇന്ത്യൻ എംബസിയുടെ അപെക്‌സ് സംഘടനയായ ഇന്ത്യൻ കൾചറൽ സെന്റർ അധികൃതർ ഇരുവിഭാഗങ്ങളുമായി കഴിഞ്ഞ ഏതാനും ആഴ്ചകളായി തുടർന്നു വന്ന ഒത്തുതീർപ്പ് ചർച്ചകളുടെ ഫലമാണ് ഇരുവിഭാഗങ്ങളും ഒന്നിച്ച് നീങ്ങാനുള്ള തീരുമാനത്തിലേക്ക് എത്തിയത്.