ഗ്ലോബൽ വില്ലേജ്: 70 ലക്ഷം പേരെത്തുമെന്ന് പ്രതീക്ഷ, മാറ്റുകൂട്ടാൻ ഇന്ത്യയും
Mail This Article
ദുബായ് ∙ ഇരുപത്തിനാലാമത് സീസണിൽ ഗ്ലോബൽ വില്ലേജിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്ദർശകരടക്കം 70 ലക്ഷം പേരെത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ആഗോള ഗ്രാമത്തിലേയ്ക്ക് ഒാരോ സീസണിലും മുൻപ് സന്ദർശിച്ചവർ പോലും ഒാടിയെത്തുന്നു. കുടുംബത്തോടൊപ്പം കാഴ്ചകളും കലാ പരിപാടികളും ആസ്വദിച്ച് സുന്ദരമായ സായാഹ്നം ചെലവഴിക്കുകയാണ് എല്ലാവരുടെയും ലക്ഷ്യം.
166 ദിവസം നീണ്ടു നിൽക്കുന്ന ഗ്ലോബൽ വില്ലേജിൽ ഇന്ത്യയടക്കം 78 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 27 പവലിയനുകളാണ് പ്രവർത്തിക്കുന്നത്. ആകെ 3500 ഔട്‌ലറ്റുകൾ ഇവിടെ ഉണ്ട്. ഇവയിൽ 19 റസ്റ്ററന്റുകൾ, മൂന്ന് കോഫി ഷോപ്, 130ലേറെ ഫൂഡ് ആൻഡ് ബിവറേജസ് കിയോസ്കുകൾ എന്നിവ ഉൾപ്പെടും. വിവിധ വിഷയങ്ങളെ ആധാരമാക്കിയുള്ള 16 റിട്ടെയിൽ സ്ഥലങ്ങളാണ് മറ്റൊരു പ്രത്യേകത.
12,000 സാംസ്കാരിക–വിനോദ പരിപാടികൾ സന്ദർശകർക്ക് വിരുന്നാകും. എല്ലാ വാരാന്ത്യങ്ങളിലും പ്രമുഖ കലാകാരന്മാര്‍ പങ്കെടുക്കുന്ന സ്റ്റേജ് ഷോകളാണ് മറ്റൊരു സവിശേഷത. ആകെ 27 സ്റ്റേജ് ഷോകൾ ഇപ്രാവശ്യം അരങ്ങേറും. എല്ലാ വാരാന്ത്യങ്ങളിലും കരിമരുന്ന് പ്രയോഗവുമുണ്ട്. കൊച്ചുകൂട്ടുകാർക്ക് ആവേശം പകരാൻ ഫൺ ഫെയറിൽ 35 റൈഡുകളും 29 സ്കിൽ ഗെയിമുകളും ഒരുക്കിയിട്ടുണ്ട്. 2.3 ബില്യൻ ബിസിനസ് ഇടപാടുകൾ ഇവിടെ നടക്കുന്നു.