ADVERTISEMENT

ദുബായ്∙ ഏഴു എമിറേറ്റുകളുടെ ചാരുത പോലെ ഏഴു വർഷവും യുഎഇ ദേശീയ ദിന ഗാനം പുറത്തിറക്കി മലയാളി ഗായകൻ. സഹിഷ്ണുത വർഷാചാരണമായതിനാൽ വിവിധ രാജ്യക്കാരെ അഭിനയിപ്പിച്ചാണ് പുതിയ ഗാനം പ്രക്ഷകരിലെത്തിച്ചത്. യുഎഇയുടെ ദേശീയ ദിനം അടുക്കുമ്പോൾ ഇക്ബാൽ മടക്കരയെന്ന കലാകാരൻ പാട്ടിന്റെ ലോകത്തായിരിക്കും. 2013 ൽ ഒരു ഗാനമെഴുതി മൊബൈൽ ഫോണിൽ  പാടുകയും താമസിക്കുന്ന റൂമിന്റെ പരിസരങ്ങളിൽ  ചിത്രീകരിക്കുകയും ചെയ്താണ് തുടക്കം. യൂ ട്യൂബിൽ ഈ ഗാനം അപ് ലോഡ് ചെയ്തപ്പോൾ അപ്രതീക്ഷിത മുന്നേറ്റമായിരുന്നു. 

ദിവസങ്ങൾക്കകം പാട്ട് വൻ ഹിറ്റായി.' 'ഇവിടെ നാം മുസാഫിറാണ്, ഇവരിൽ നാം വിശ്വസ്തരാണ്. മഹനീയ നാട് തന്നെയാണ്, ഇമാറാത്തിലാണ് ജീവിതം.' തുടങ്ങിയ ലളിത വാക്കുകൾക്ക് ചേരുംപടിയെന്നോണം സംഗീതം കൂടി ഇക്ബാൽ നൽകിയപ്പോൾ പ്രവാസികളും പാട്ട് ഏറ്റു പാടി. പിന്നീട് ഓരോ ദേശീയ ദിനങ്ങളിലും ഇക്ബാൽ ഗാനം രചിക്കുകയും സംഗീതം നൽകുകയും ചെയ്തു. യുഎഇ രാഷ്ട്ര ശിൽപി ഷെയ്ഖ് സായിദിനെ കുറിച്ചായിരുന്നു കഴിഞ്ഞ വർഷത്തെ സംഗീത ആൽബം .

ഇവിടത്തെ സ്കൂൾ വിദ്യാർഥികൾക്കും പാടാൻ അവസരം നൽകിയാണ് സംഗീത സംരംഭം ശ്രദ്ധേയമാക്കുന്നത്. സഹിഷ്ണുത വിഷയമാക്കി രചിച്ച പുതിയ പാട്ടിൽ ദുബായ് എൻ ഐ മോഡൽ പ്ലസ് വൺ വിദ്യാർഥിനി അബ് ലജ മുജീബാണ് ഇക്ബാലിനൊപ്പം പാടുന്നത്.ദൃശ്യങ്ങളിൽ അറബിക്കിലും ഇംഗ്ലീഷിലും ഗാനത്തിന്റെ ആശയം വ്യക്തമാക്കുന്നതിനാൽ വിവിധ രാജ്യക്കാർക്കും പാട്ട് പ്രിയപ്പെട്ടതാകും. ദുബായ് വിക്കിപീഡിയ സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്ത പാട്ടിനു സാജിൽ ഓർക്കസ്ട്രയും ഷാൻ സെബാസ്റ്റ്യൻ ക്യാമറയും ചലിപ്പിച്ചു. 

'ഇതാണ് രാജ്യം, ഇതാണു മാതൃക..സർവദേശ വാസികൾ വസിക്കം ഒരിടം..ഒരീണമായ് അലിഞ്ഞലിഞ്ഞ് ചേരവേ..

ഏഴരുവി ചേർന്ന് സ്നേഹ ബഹർ തീർക്കവേ.. '

ഈ പല്ലവികൾക്ക് ശേഷം ഐക്യ എമിറേറ്റുകൾ ലോകത്തിനു കൈമാറുന്ന സഹിഷ്ണതയും സാംസ്കാരിക സമന്വയവും ഗാനം ആവിഷ്കരിക്കുന്നു. യുഎഇ പ്രകാശിപ്പിക്കുന്ന സഹിഷ്ണുതയും സൗഹൃദവും നെഞ്ചിലേറ്റി സ്വന്തം ദേശങ്ങളിൽ പ്രാവർത്തികമാക്കണമെന്നാണ് ഈ കലാകാരന് സമൂഹത്തോട് പറയാനുള്ളത്. അതിനുള്ള എളിയ ശ്രമമാണ് ഇക്ബാലിന്റ ഇതുവരെയുള്ള ഗാനോപഹാരങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com