ശാസ്ത്രത്തിലും വായനയിലും വിദ്യാർഥികൾ പിന്നിലെന്ന് പിസ സ്കോർ സർവേ
Mail This Article
അബുദാബി∙ ഗണിതത്തിൽ മിടുക്കരായ യുഎഇ സ്കൂൾ വിദ്യാർഥികൾ ശാസ്ത്രത്തിലും വായനയിലും പിന്നാക്കം പോകുന്നതായി സർവേ. മധ്യപൂർവദേശത്തെ സ്കൂൾ വിദ്യാർഥികളുടെ പഠന നിലവാരം സംബന്ധിച്ച ഒഇസിഡി പുറത്തിറക്കിയ പിസ സ്കോറിലാണ് ഈ കണ്ടെത്തൽ. 3 വർഷത്തിൽ ഒരിക്കൽ പുറത്തിറക്കുന്ന റിപ്പോർട്ടിലാണ് 3 വിഷയങ്ങളിൽ രാജ്യത്തെ സ്കൂൾ വിദ്യാർഥികളുടെ നിലവാരം വിശദമാക്കുന്നത്.
2018ലെ സർവേയിൽ ഭൂരിഭാഗം വിദ്യാർഥികളും കണക്കിന് 435 സ്കോർ നേടി. 2015നെക്കാൾ 7.5% വർധനയാണിത്. എന്നാൽ വായനയിൽ 1.8 കുറഞ്ഞ് 432 ആയി. സയൻസിൽ 3.1 പോയിന്റ് കുറഞ്ഞ് 434 ആയി. ഡിജിറ്റൽ വിവരങ്ങൾ വായിക്കുന്നതിൽപോലും വിദ്യാർഥികൾ പ്രയാസം നേരിടുന്നതായി കണ്ടെത്തി. സ്വന്തമായി വാചകം രൂപപ്പെടുത്താൻ പോലും ചിലർക്കു കഴിയുന്നില്ലെന്നും ചൂണ്ടിക്കാട്ടുന്നു.
യുഎഇയ്ക്കുപുറമെ ജോർദാൻ, ലബനൻ, ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങളും പിസ സ്കോറിൽ പങ്കെടുത്തിരുന്നു. ഈ മൂന്നു വിഷയങ്ങളിലും ആഗോള ശരാശരിയെക്കാൾ താഴ്ന്ന നിലവാരത്തിലാണ് മധ്യപൂർവദേശ രാജ്യങ്ങളിലെ വിദ്യാർഥികൾ. ആഗോളാടിസ്ഥാനത്തിൽ ചൈനയും സിംഗപ്പൂരുമാണ് 3 വിഷയത്തിലും മുന്നിലുള്ളത്.