ലുലു 2000 ടൺ കാർഷിക ഉൽപന്നങ്ങൾ സംഭരിക്കും
Mail This Article
അബുദാബി∙ ലുലു ഗ്രൂപ്പ് അബുദാബിയിൽ നിന്നും 2000 ടൺ കാർഷിക ഉൽപന്നങ്ങൾ സംഭരിക്കും. ഇത് സംബന്ധിച്ച കരാറിൽ അബുദാബി കൃഷി വകുപ്പ് ഡയറക്ടർ ജനറൽ സഈദ് അൽ ബാഹ്‌രി സാലെം അൽ അമേരിയും ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ യൂസഫലിയും ഒപ്പുവച്ചു. യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ ,യുഎഇ കാലാവസ്ഥ മന്ത്രി താനി ബിൻ അഹമ്മദ് അൽ സെയൂദി, ഭക്ഷ്യ സുരക്ഷാ മന്ത്രി മറിയം അൽ മെഹെരി എന്നിവരും സന്നിഹിതരായിരുന്നു.
അബുദാബിയിൽ ഭക്ഷ്യ പ്രദർശനമായ സിയാൽ മിഡിൽ ഈസ്റ്റിനോട് അനുബന്ധിച്ചാണു ചടങ്ങ് നടന്നത്. പ്രാദേശിക വിപണിയെയും കർഷകരെയും ലുലുവുമായുള്ള കരാർ ഏറെ സഹായിക്കുമെന്ന് സഈദ് അൽ അമേരി പറഞ്ഞു. ഉൽപന്നങ്ങൾക്ക് മികച്ച വിപണി കണ്ടെത്താൻ ലുലു ഗ്രൂപ്പുമായി യോജിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഎഇ യിലെ കാർഷിക മേഖലയെയും കർഷകരെയും പിന്തുണയ്ക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും പ്രാദേശിക വിപണിയിൽ നിന്നും നേരിട്ട് ഗുണമേന്മയുള്ള കാർഷിക ഉൽപന്നങ്ങൾ സംഭരിച്ച് വിവിധ ഹൈപ്പർ മാർക്കറ്റുകളിൽ മിതമായ വിലയിൽ ലഭ്യമാക്കുമെന്നും എം.എ. യൂസഫലി പറഞ്ഞു.