ഇന്ത്യയുടെ അനുശോചനം; കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി മസ്കത്തിലെത്തും
Mail This Article
മസ്‌കത്ത് ∙ ഒമാന്‍ മുന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതിനായി ഇന്ത്യന്‍ സംഘം ചൊവ്വാഴ്ച മസ്കത്തിൽ എത്തും. കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയുടെ നേതൃത്വത്തിലാണ് കേന്ദ്ര സംഘമെത്തുക. ഇന്ത്യൻ സർക്കാരിനെ പ്രതിനിധീകരിച്ചും മുഴുവൻ ജനങ്ങൾക്കു വേണ്ടിയും അദ്ദേഹം അനുശോചനം രേഖപ്പെടുത്തുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പുതിയ ഭരണാധികാരി സുല്‍ത്താന്‍ സയ്യിദ് ഹൈതം ബിന്‍ താരിഖ് അല്‍ സഈദ് ഇന്ത്യന്‍ സംഘത്തെ സ്വീകരിക്കുമെന്നാണ് വിവരം.
സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്യാണത്തെ തുടര്‍ന്ന് ഇന്ത്യയില്‍ ഇന്ന് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടി. നടക്കാനിരുന്ന ഔദ്യോഗിക വിനോദ പരിപാടികളും മാറ്റിവച്ചു. നേരത്തെ, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവര്‍ സുല്‍ത്താന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ അടുത്ത സുഹൃത്തിനെയും വഴികാട്ടിയെയുമാണ് നഷ്ടമായത് എന്നാണ് ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചത്.
വെള്ളിയാഴ്ച രാത്രി മസ്കത്തിലായിരുന്നു സുൽത്താന്റെ അന്ത്യം. പ്രധാനമന്ത്രിയും സർവസൈന്യാധിപനും ധന, പ്രതിരോധ,വിദേശകാര്യ മന്ത്രിയുമായിരുന്ന അദ്ദേഹം ദീർഘകാലമായി അർബുദ ബാധിതനായിരുന്നു. കബറടക്കം നടത്തി. ഇന്ത്യയുമായി വളരെ അടുത്ത ബന്ധം കാത്തു സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.