ഭർത്താവിനെ വെട്ടിനുറുക്കി പെട്ടിയിലാക്കി; യുവതിക്കും കാമുകനും വധശിക്ഷയോ ദയാധനമോ?
Mail This Article
ഷാർജ ∙ കാമുകന്റെ സഹായത്തോടെ ഭർത്താവിനെ വെട്ടിനുറുക്കി കൊലപ്പെടുത്തി പെട്ടിയിലാക്കി വ്യവസായ മേഖല ഒന്നിൽ ഉപേക്ഷിച്ച കേസ് കോടതിയുടെ പരിഗണനയിൽ. ഷാർജ ക്രിമിനൽ കോടതി, ഇരയായ വ്യക്തിയുടെ ഏഷ്യന്‍ കുടുംബത്തോട് കോടതിയിൽ ഹാജരാകണമെന്ന് നിർദേശിച്ചു. കുടുംബം ദയാധനം സ്വീകരിക്കുമോ അതോ പ്രതികൾക്ക് വധശിക്ഷ തന്നെ വിധിക്കണോ എന്ന കാര്യം തീരുമാനിക്കാനാണ് ഈ നീക്കം.
2010ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷാർജ മുനിസിപ്പാലിറ്റിയിലെ ഒരു ശുചീകരണ തൊഴിലാളിയാണ് ആളൊഴിഞ്ഞ സ്ഥലത്ത് ഒരു പെട്ടിയിൽ മനുഷ്യ ശരീരത്തിന്റെ ഭാഗങ്ങൾ കണ്ടെത്തിയത്. ഉടൻ തന്നെ ഈ വിവരം പൊലീസിൽ അറിയിച്ചു. പൊലീസ് സംഘം സ്ഥലത്തെത്തുകയും മൃതദേഹം കണ്ടെത്തുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. കൊല്ലപ്പെട്ട വ്യക്തിയുടെ 42 വയസ്സുള്ള ഭാര്യ, ഇവരുടെ കാമുകൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ചോദ്യം ചെയ്യലിൽ യുവതിയുമായി തനിക്ക് അവിഹിതബന്ധം ഉണ്ടായിരുന്നുവെന്നും യുവതിയുടെ വീട്ടിൽവച്ച് ലൈംഗി ബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്നും കാമുകൻ സമ്മതിച്ചു. ഒരു ദിവസം യുവതിയുടെ ഭർത്താവ് ഇരുവരെയും കയ്യോടെ പിടികൂടി. അപ്പോഴാണ് അയാളെ കൊലപ്പെടുത്തിയത്. മൃതദേഹത്തിന് ഭാരമുണ്ടായതിനാൽ കൊണ്ടുപോകാൻ ബുദ്ധിമുട്ടായിരുന്നു. തുടർന്ന് മൃതദേഹം ചെറിയ കഷ്ണങ്ങൾ ആക്കാൻ തീരുമാനിക്കുകയായിരുന്നു.
പർദധരിച്ച് സ്ത്രീവേഷത്തിലായിരുന്നു കാമുകൻ വീട്ടിൽ വന്നിരുന്നതെന്ന് യുവതി പറഞ്ഞു. സംഭവ ദിവസം കാമുകനാണ് ഭർത്താവിനെ കൊന്നത്. പിന്നീട് ഇരുവരും ചേർന്ന് മൃതദേഹം വെട്ടിനുറുക്കി പെട്ടിയിലാക്കി ഷാർജ വ്യവസായ മേഖലയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നും അവർ സമ്മതിച്ചു. പ്രതിക്ക് വധശിക്ഷയായിരുന്നു കോടതി നേരത്തെ വിധിച്ചത്. കൊല്ലപ്പെട്ട ഏഷ്യക്കാരന്റെ കുടുംബത്തോട് അടുത്ത മാസം യുഎഇയിൽ വരാനും ദയാധനം സ്വീകരിക്കാൻ തയാറാണോ എന്നറിയാനുമാണ് കോടതി നിർദേശം. അല്ലാത്ത പക്ഷം വധശിക്ഷയുമായി മുന്നോട്ടുപോകുമെന്നും കോടതി അറിയിച്ചു.
English Summary: Death penalty or blood money? UAE court wants family to decide