ചരിത്രശോഭയേകി ഷാർജ ലൈറ്റ് ഫെസ്റ്റിവൽ
Mail This Article
ഷാർജ ∙ അറേബ്യൻ തനിമകളുടെ തലയെടുപ്പുള്ള പ്രൗഢമന്ദിരങ്ങൾക്കു വിസ്മയ ശോഭയേകുന്ന ലൈറ്റ് ഫെസ്റ്റിവൽ ആയിരങ്ങളെ ആകർഷിക്കുന്നു. എമിറേറ്റിലെ 19 കേന്ദ്രങ്ങളിൽ 15 വരെ നീളുന്ന വെളിച്ചമേളയിൽ ഓളമിടുന്നതു മഴവിൽ വർണങ്ങളുടെ അപൂർവതകൾ. കൂറ്റൻ ചുവരുകളിലും തൂണുകളിലും വെളിച്ചം കഥ പറയുന്നു. സാധാരണ ദിവസങ്ങളിൽ വൈകിട്ട് 6 മുതൽ രാത്രി 11 വരെയും വ്യാഴവും വെള്ളിയും വൈകിട്ട് 6 മുതൽ രാത്രി 12 വരെയുമാണു പരിപാടി. ദിവസവും കരിമരുന്നു പ്രയോഗവും ഭക്ഷ്യമേളയുമുണ്ട്. വെള്ളിയാഴ്ച്ചകളിൽ അരമണിക്കൂർ ഇടവിട്ട് കരിമരുന്നു പ്രയോഗം ഉണ്ടാകും.
യൂണിവേഴ്സിറ്റി സിറ്റി ഹാൾ, അമേരിക്കൻ യൂണിവേഴ്സിറ്റി, പൊലീസ് അക്കാദമി, യൂണിവേഴ്സിറ്റി ഓഫ് ഷാർജ, ഷാർജ മോസ്ക്, സിറ്റി മുനിസിപ്പാലിറ്റി, ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി, അൽ മജാസ് ലൈറ്റ് സ്കൾപ്ചർ, മസ്ജിദ് അൽ നൂർ, അൽ ഖസ്ബ, ഒമ്രാൻ തരിയം സ്ക്വയർ, ഷാർജ ചേംബർ ഓഫ് കൊമേഴ്സ്, അൽ ഹംറിയ മുനിസിപ്പാലിറ്റി, അൽ വുസ്ത ടിവി ബിൽഡിങ്, കൽബയിലെ യൂണിവേഴ്സിറ്റി ഓഫ് ഷാർജ, ഖോർഫക്കാൻ ഹൗസ് ഓഫ് ജസ്റ്റിസ്, അറബ് അക്കാദമി ഫോർ സയൻസ്, ഖോർഫക്കാൻ ടെക്നോളജി ആൻഡ് മറൈൻ ട്രാൻസ്പോർട്, ദിബ്ബയിലെ മസ്ജിദ് ഷെയ്ഖ് റാഷിദ് ബിൻ അഹമ്മദ് അൽ ഖാസിമി എന്നിവിടങ്ങളിലാണ് മേള. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരെ ആകർഷിക്കുന്നതായി ഷാർജ കൊമേഴ്സ് ആൻഡ് ടൂറിസം ചെയർമാൻ ഖാലിദ് ജാസിം അൽ മിദ്ഫ പറഞ്ഞു.