എക്സ്പോയ്ക്ക് അറേബ്യൻ പടിപ്പുര
Mail This Article
ദുബായ് ∙ ലോകരാജ്യങ്ങൾ സംഗമിക്കുന്ന എക്സ്പോയിൽ സന്ദർശകരെ വരവേൽക്കാൻ അറേബ്യൻ മാതൃകയിലുള്ള രാജകീയ പ്രവേശന കവാടങ്ങൾ. പരമ്പരാഗത കരകൗശലവിദ്യകളുടെ ധാരാളിത്തമുള്ള 'മഷ്രാബിയ' കവാടങ്ങളാണു ഒരുങ്ങുന്നത്. ബ്രിട്ടിഷ് ആർക്കിടെക്ട് ആസിഫ് ഖാനാണ് പഴമകളുടെ പൗഢിയുള്ള അറേബ്യൻ 'പടിപ്പുര'യൊരുക്കുക. ഇതു രൂപകൽപന ചെയ്യാൻ 3 വർഷം വേണ്ടിവന്നു. കാർബൺ ഫൈബർ സമ്മിശ്ര ഘടകങ്ങൾ ചേർന്ന കൂറ്റൻ ഗോപുര വാതിലിന് 21 മീറ്റർ ഉയരവും 30 മീറ്റർ നീളവുമുണ്ടാകും.
അതായത് 6 നില കെട്ടിടത്തെക്കാൾ ഉയരം. ഇത്രയും വലിയ നിർമിതിയെ താങ്ങിനിർത്താൻ ഒന്നുമുണ്ടാകില്ലെന്നതാണു മറ്റൊരു പ്രത്യേകത. പടിപ്പുരയുടെ 2 ഭാഗത്തും 21 മീറ്റർ ഉയരവും 10.5 മീറ്റർ വീതിയുമുള്ള വാതിലുണ്ട്. എല്ലാ ദിവസവും രാവിലെ തുറക്കും. പടിപ്പുര കടന്നാൽ കാണാനാവുക മരങ്ങൾ നിറഞ്ഞ വിശാലലോകം. ഓപ്പർച്യൂനിറ്റി, മൊബിലിറ്റി, സസ്റ്റൈനബിലിറ്റി ലോകത്തേക്ക് കടക്കാൻ 3 പ്രവേശന കവാടങ്ങളാണുണ്ടാകുക. ഒക്ടോബർ 20 മുതൽ അടുത്തവർഷം ഏപ്രിൽ 10 വരെയാണ് എക്സ്പോ. ഇന്ത്യ ഉൾപ്പെടെ ഇരുനൂറോളം രാജ്യങ്ങൾ പങ്കെടുക്കുന്നു.
ഭൂതകാലം കടന്ന് ഭാവിയിലേക്ക്
പ്രവേശന കവാടം കടക്കുമ്പോൾ ഭൂതകാലത്തിൽ നിന്നു ഭാവിയിലേക്ക് നടന്നുചെല്ലുന്ന പ്രതീതിയാണ് സന്ദർശകനുണ്ടാകുകയെന്ന് ആസിഫ് ഖാൻ. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദൗത്യമാണിത്. അറേബ്യൻ വാസ്തുശിൽപ വിദ്യയുടെ അപൂർവതകൾ പുതിയ തലമുറയ്ക്കു മനസ്സിലാക്കാനാകും. എക്സ്പോ കവാടം മുതൽ അപൂർവ ദൃശ്യാനുഭവങ്ങളാണ് സന്ദർശകരെ കാത്തിരിക്കുന്നതെന്ന് എക്സ്പോ 2020 ദുബായ് ചീഫ് ഡവലപ്മെന്റ് ആൻഡ് ഡെലിവറി ഓഫിസർ അഹമ്മദ് അൽ ഖതീബ് പറഞ്ഞു.