അക്ഷർധാം മോഡൽ ക്ഷേത്രം; നിർമാണം തുടങ്ങി
Mail This Article
അബുദാബി∙ നാമ ജപം നിറഞ്ഞ അന്തരീക്ഷത്തിൽ മധ്യപൂർവദേശത്തെ ഏറ്റവും വലിയ ക്ഷേത്രത്തിന്റെ നിർമാണത്തിന് അബുദാബിയിൽ തുടക്കമായി.
അബുമുറൈഖയിലെത്തിയ നൂറുകണക്കിന് വിശ്വാസികളെ സാക്ഷി നിർത്തി നടന്ന കർമ്മങ്ങൾക്കൊടുവിൽ ഒരേസമയം 3000 ക്യുബിക് മീറ്റർ കോൺക്രീറ്റ് പാകിയാണ് നിർമാണത്തിന് തുടക്കമിട്ടത്.
ഇരുമ്പോ, സ്റ്റീലോ ഉപയോഗിക്കാതെ പരമ്പരാഗത ക്ഷേത്ര വാസ്തുകലയിലാണ് അക്ഷർധാം മാതൃകയിൽ ക്ഷേത്രനിർമാണം.3000 ശിൽപികൾ കൊത്തിയെടുത്ത 12,350 ടൺ പിങ്ക് മാർബിളും 5000 ടൺ ഇറ്റാലിയൻ മാർബിളും എത്തിച്ച് ക്ഷേത്രത്തെ മനോഹരമാക്കും. യുഎഇയിലെ 7 എമിറേറ്റുകളുടെ പ്രതീകമായി 7 കൂറ്റൻ ഗോപുരങ്ങളോടുകൂടി നിർമിക്കുന്ന ക്ഷേത്രം 2022ൽ പൂർത്തിയാകും.
നിർമാണ ചുമതലയുള്ള ബാപ്സ് സ്വാമി നാരായൺ ടെംപിൾ ഗ്രൂപ്പിലെ മുതിർന്ന സന്യാസി സ്വാമി ബ്രഹ്മവിഹാരി ദാസ് കർമങ്ങൾക്കു നേതൃത്വം നൽകി. യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ, ഇന്ത്യൻ കോൺസൽ ജനറൽ വിപുൽ, സിഡിഎ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഡോ. ഉമർ അൽ മുതന്ന ഉൾപ്പെടെ സന്നിഹിതരായി.ക്ഷേത്രം പണിയാൻ അവസരം നൽകിയ യുഎഇ ഭരണാധികാരികൾക്ക് സ്ഥാനപതി പവൻ കപൂർ കൃതജ്ഞത അറിയിച്ചു.
യുഎഇയിലെ ഏറ്റവും വലിയ കോൺക്രീറ്റിങ്ങിനാണ് അബുദാബി സാക്ഷ്യം വഹിച്ചതെന്ന് വക്താവ് അശോക് കൊട്ടേച്ച പറഞ്ഞു. ക്ഷേത്രത്തിനും പാർക്കിങ്ങിനുമായി 27 ഏക്കർ സ്ഥലം നൽകിയ യുഎഇ ഭരണാധികാരികൾക്ക് സ്വാമി ബ്രഹ്മവിഹാരി ദാസും നന്ദി അറിയിച്ചു.