കൊറോണ: ഐസലേഷൻ കർശനമാക്കി ഖത്തർ
Mail This Article
ദോഹ ∙ കൊറോണ വൈറസിനെതിരെ ശക്തമായ മുൻകരുതൽ സ്വീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം.
വൈറസ് മറ്റ് ഗൾഫ് രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് കൂടുതൽ പ്രതിരോധ നടപടികൾ സ്വീകരിച്ചത്. രോഗലക്ഷണങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് യഥാസമയം ചികിത്സ ലഭ്യമാക്കാനുള്ള നടപടികളാണ് ഊർജിതമാക്കിയത്.
പൊതുജനാരോഗ്യ മന്ത്രി ഹനാൻ മുഹമ്മദ് അൽഖുവാരി ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ കൊറോണ മുൻകരുതൽ സംവിധാനങ്ങൾ പരിശോധിച്ചു. വിമാനത്താവളത്തിലെ തെര്‍മൽ ക്യാമറ യൂണിറ്റുകൾ, മെഡിക്കൽ ക്ലിനിക്ക് എന്നിവിടങ്ങളും സന്ദർശിച്ച് അദ്ദേഹം പ്രവർത്തനം വിലയിരുത്തി.
കഴിഞ്ഞ ദിവസം ഇറാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർ രോഗ ലക്ഷണങ്ങൾ ഇല്ലെങ്കിലും നിർബന്ധമായും 14 ദിവസം പുറത്തിറങ്ങാതെ പ്രത്യേക മുറിയിൽ താമസിക്കണമെന്ന് നിർദേശിച്ചിരുന്നു. വീടുകളിൽ സൗകര്യമില്ലാത്തവർക്ക് ഒട്ടേറെ പാർപ്പിട യൂണിറ്റുകളിൽ ഐസലേഷൻ സൗകര്യം ഏർപ്പെടുത്തി.ലക്ഷണങ്ങളുള്ള യാത്രക്കാരെ സാംക്രമിക രോഗ ചികിത്സാ കേന്ദ്രത്തിലേക്കും മാറ്റും. രോഗം തിരിച്ചറിഞ്ഞ്, രോഗികളെ മാറ്റിപ്പാർപ്പിക്കണമെന്ന മുന്നറിയിപ്പും എല്ലാ ആശുപത്രികൾക്കും നൽകിയിട്ടുണ്ട്. 24 മണിക്കൂറും രോഗത്തിന്റെ സാഹചര്യങ്ങളും മറ്റ് രാജ്യങ്ങളിലെ പുരോഗതികളും നിരീക്ഷിക്കുന്നുണ്ട്.
ചൈന, ദക്ഷിണ കൊറിയ, ഇറാൻ, സിംഗപ്പൂർ, ജപ്പാൻ, ഇറ്റലി എന്നിവിടങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും നിർദേശമുണ്ട്. രോഗവുമായി ബന്ധപ്പെട്ട സഹായങ്ങൾക്ക് ഫോൺ: 66740948, 66740951