അലസമായി വാഹനമോടിക്കുന്നവരെ പിടിക്കാൻ ദുബായ് പൊലീസിന്റെ സ്മാർട് റഡാറുകൾ
Mail This Article
ദുബായ്∙ അലസമായി വാഹനമോടിക്കുന്നവർ ജാഗ്രത; ഡ്രൈവർമാരുടെ സ്വഭാവരീതികൾ കണ്ടെത്താൻ ദുബായ് പൊലീസിന്റെ സ്മാർട് റഡാറുകൾ. മറ്റുള്ളവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് സ്മാർട് റഡാറുകൾ ദുബായിൽ വ്യാപകമായി സ്ഥാപിക്കുന്നതെന്ന് ദുബായ് പൊലീസ് ജനറൽ ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രി.സെയ്ഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു.
ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ പിടിവീഴും
സാങ്കേതിക സ്ഥാപനങ്ങളുമായി ചേർന്ന് ഏറെ പഠനവും പരീക്ഷണവും നടത്തിയാണ് ദുബായ് പൊലീസ് റഡാറുകൾ യാഥാർഥ്യമാക്കിയത്. വാഹനമോടിക്കുമ്പോൾ ഡ്രൈവർമാരുടെ സ്വഭാവ രീതികൾ ഉപകരണം പിടിച്ചെടുക്കും. മൊബൈൽ ഫോണിൽ സംസാരിക്കുക, അശ്രദ്ധയോടെ വരികൾ തെറ്റിച്ച് ഡ്രൈവ് ചെയ്യുക, പെട്ടെന്ന് തിരിക്കുക, സീറ്റ് ബെൽറ്റിടാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ റഡാറുകളിൽ പതിയും. നിയമം ലംഘിച്ച് വാഹനമോടിക്കുന്നവരുടെ പിടികൂടുകയാണ് പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അപകടങ്ങൾ കുറയ്ക്കാനും റോഡു സുരക്ഷ വർധിപ്പിക്കാനും ഇൗ നടപടി സഹായകമാകുമെന്നും കൂട്ടിച്ചേർത്തു.