14 വയസ്സുള്ള മകളെ പീഡിപ്പിച്ച ആ പിതാവിന് വധശിക്ഷ തന്നെ; പെൺവാണിഭത്തിനും നിർബന്ധിച്ചു
Mail This Article
റാസൽഖൈമ ∙ പ്രായപൂർത്തിയാകാത്ത മകളെ ലൈംഗിമായി പീഡിപ്പിച്ച പിതാവിന് യുഎഇയിൽ വധശിക്ഷ തന്നെ. കീഴ്കോടതി ഉത്തരവിനെതിരെ ഏഷ്യൻ സ്വദേശിയായ പ്രതി റാസൽഖൈമ ക്രമിനൽ അപ്പീൽ കോടതിയെ സമീപിച്ചിരുന്നു. ഈ അപേക്ഷയാണ് കോടതി തള്ളിയത്. 14 വയസ്സുള്ള മകളെ പ്രതി വളരെ കാലം ബലമായി പീഡനത്തിന് ഇരയാക്കിയിരുന്നുവെന്നാണ് കോടതി രേഖകൾ പറയുന്നത്.
അശ്ലീല ചിത്രങ്ങൾ കാണാൻ ഇയാൾ പെൺകുട്ടിയെ നിർബന്ധിക്കുമായിരുന്നു. കൂടാതെ മകളെ പെൺവാണിഭത്തിനും നിർബന്ധിച്ചിരുന്നുവെന്നാണ് കോടതി രേഖകളിൽ പറയുന്നത്. വീട്ടിൽ പൂട്ടിയിട്ടിരുന്ന പെൺകുട്ടിയെ, താൻ പറയുന്ന അനുസരിച്ചില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പറയുന്നു. ഏഴു വയസ്സു മുതൽ പെൺകുട്ടി ശാരീരിക ആക്രമണങ്ങൾ നേരിട്ടിരുന്നുവെന്നാണ് റിപ്പോർട്ട്.
ഒരു ദിവസം പെൺകുട്ടി പിതാവിന്റെ വീട്ടിൽ നിന്നും ഓടി രക്ഷപ്പെടുകയും തന്റെ സുഹൃത്തിന്റെ വീട്ടിൽ അഭയം പ്രാപിക്കുകയും ചെയ്തു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ലൈംഗിക ചൂഷണത്തെ കുറിച്ച് പെൺകുട്ടി സുഹൃത്തിനോട് പറഞ്ഞു. പെൺകുട്ടിയുടെ അവസ്ഥ മനസിലാക്കിയ സുഹൃത്തിന്റെ പിതാവ് സംഭവം പൊലീസിൽ അറിയിക്കുകയായിരുന്നു.
പൊലീസ് പ്രതിയായ പെൺകുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ അതിനുള്ളിൽ 665 അശ്ലീല വിഡിയോകൾ കണ്ടെത്തിയെന്നാണ് കോടതി രേഖകൾ പറയുന്നത്. അറസ്റ്റിലായ പ്രതിയെ ആദ്യം റാസൽഖൈമ പബ്ലിക് പ്രോസിക്യൂഷന് മുന്നിലും പിന്നീട് ക്രിമിനൽ കോടതിയിലും ഹാജരാക്കി. ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിക്കുകയായിരുന്നു. ഇതാണ് അപ്പീൽ കോടതിയും ഇപ്പോൾ ശരിവച്ചത്.