കർഫ്യൂ നിയമം ലംഘിച്ച 15 പേർ കുവൈത്തിൽ അറസ്റ്റിൽ; ടാക്സി സർവീസും നിർത്തും
Mail This Article
കുവൈത്ത് സിറ്റി ∙ കർഫ്യൂ നിയമം ലംഘിച്ചതിന് ബുധനാഴ്ച കുവൈത്തിൽ 15 പേർ അറസ്റ്റിലായി. ഇവരിൽ എട്ടു സ്വദേശികളും ഉൾപ്പെടും. അഹമ്മദി ഗവർണറേറ്റിൽ 6, ഹവല്ലിയിൽ 4, ജഹ്‌റയിൽ 3, ഫർവാനിയ, സിറ്റി എന്നിവിടങ്ങളിൽ ഒന്ന് വീതം ആണ് അറസ്റ്റ്.
പിടിയിലായവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അതിനിടെ, കുവൈത്തിൽ ടാക്സി സർവീസ് നിർത്തിവക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ബസ് സർവീസ് നേരത്തെ നിർത്തിവച്ചിരുന്നു. കോവിഡ് 19 പ്രതിരോധത്തിൻറെ ഭാഗമായി ആളുകൾ പുറത്തിറങ്ങുന്നതിനുള്ള നിയന്ത്രണം കൂടുതൽ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. കുവൈത്തിൽ 13പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.
ഇതോടെ രോഗബാധിതരുടെ എണ്ണം 208 ആയി. 6 പേർ കൂടി രോഗമുക്തി നേടിയതോടെ രോഗമുക്തരുടെ എണ്ണം 49 ആയി. 159 പേരാണ് ചികിത്സയിലുള്ളത്. 7 പേരുടെ നില ഗുരുതരമാണ്. പുതുതായി രോഗം കണ്ടെത്തിയ 13ൽ 6പേർ വിദേശത്ത് നിന്നും എത്തിയ സ്വദേശികളാണ്. അതേസമയം,രാജ്യത്ത് ആവശ്യത്തിന് സവാള ലഭ്യമാണെന്ന് വണിജ്യ-വ്യവസായ മന്ത്രാലയം അറിയിച്ചു. സവാളയുടെ വില വർധിക്കാതിരിക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.