വായ്പാ തിരിച്ചടവിന് 3 മാസം; ഇളവുകൾ പ്രഖ്യാപിച്ച് ബാങ്കുകൾ
Mail This Article
അബുദാബി∙ കോവിഡ് മൂലം ഉപഭോക്താക്കൾക്കുണ്ടായ സാമ്പത്തിക ആഘാതം കുറയ്ക്കാൻ അബുദാബിയിലെ ബാങ്കുകൾ വ്യക്തികൾക്കും ചെറുകിട–ഇടത്തരം സംരംഭകർക്കുമായി 17 ഇളവുകൾ പ്രഖ്യാപിച്ചു. വായ്പാ തിരിച്ചടവിന് 3 മാസത്തെ സാവകാശത്തിനൊപ്പം ക്രെഡിറ്റ് കാർഡ് പ്രൊസസിങ് ഫീ തിരിച്ചുനൽകിയും സേവന തുക ഈടാക്കാതെ ജല, വൈദ്യുതി ബില്ലുകൾ അടച്ചുമാണ് സഹായിക്കാൻ രംഗത്തെത്തിയത്.
അബുദാബി കിരീടാവകാശിയും യുഎഇ ഉപ സർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരമാണിത്. ഫസ്റ്റ് അബുദാബി ബാങ്ക്, അബുദാബി ഇസ്ലാമിക് ബാങ്ക്, അബുദാബി കൊമേഴ്സ്യൽ ബാങ്ക് എന്നിവയാണ് സഹായ വാഗ്ദാനവുമായി മുന്നോട്ടുവന്നത്. അബുദാബി ധനകാര്യ, സാമ്പത്തിക വകുപ്പുകളുമായി സഹകരിച്ചാണ് നടപടി. ജൂൺ 20 വരെയാണ് ഇളവുകൾ.
എഫ്എബി എടിഎം ഫീസ് ഈടാക്കില്ല
ദുബായ് ∙ എഫ്എബി (ഫസ്റ്റ് അബുദാബി ബാങ്ക്) ഏപ്രിൽ 17 വരെ എടിഎമ്മിൽ നിന്നു പണം പിൻവലിക്കുന്നതിന് ചാർജ് ഈടാക്കില്ലെന്ന് അറിയിച്ചു. യുഎഇയിലെ ഇതര ബാങ്കുകളിലേക്ക് ദിർഹത്തിൽ പണം മാറ്റുന്നതിനും ചാർജ് വാങ്ങില്ല. ഏപ്രിൽ 17 വരെ പ്രതിദിനം ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പിൻവലിക്കാവുന്ന പണത്തിന്റെ പരിധിയും വർധിപ്പിച്ചതായി അധികൃതർ അറിയിച്ചു.