ദുബായ് മെട്രോയിൽ ഇരുന്ന് യാത്ര മാത്രം; സ്റ്റേഷനു പുറത്തേക്ക് നീണ്ട് ക്യൂ
Mail This Article
ദുബായ് ∙ ദുബായ് മെട്രോയിൽ തിരക്കൊഴിവാക്കാനും ആരോഗ്യമാനദണ്ഡങ്ങൾ ഉറപ്പുവരുത്താനും വിപുല ക്രമീകരണങ്ങൾ. സ്റ്റേഷനുകളിൽ കൂട്ടംകൂടി പ്രവേശിക്കാൻ അനുവദിക്കില്ല. മതിയായ അകലം പാലിച്ചു യാത്രക്കാർ ക്യൂ നിന്ന് പ്രവേശിക്കണം. എസ്കലേറ്ററുകൾ, ട്രാവലേറ്ററുകൾ, എലിവേറ്ററുകൾ എന്നിവ പ്രത്യേക പരിഗണന അർഹിക്കുന്നവർക്കായി ഒഴിച്ചിടണമെന്നും ആർടിഎ നിർദേശിച്ചു.
ട്രെയിനുകളിൽ യാത്രക്കാരുടെ എണ്ണം 138 ആയി പരിമിതപ്പെടുത്തി. അതായത് സീറ്റുകളിൽ ഇരുന്നുള്ള യാത്ര മാത്രം. ട്രാമുകളിൽ 72 യാത്രക്കാരെയാണ് അനുവദിക്കുക. ഇതുറപ്പു വരുത്താൻ പ്ലാറ്റ്ഫോമുകളിൽ കൂടുതൽ ജീവനക്കാരെ നിയമിക്കും. പുതിയ സംവിധാനം ഏർപ്പെടുത്തിയതോടെ തിരക്കേറിയ സമയങ്ങളിൽ പ്രധാന സ്റ്റേഷനുകളിൽ യാത്രക്കാരുടെ നിര പുറത്തേക്കു നീണ്ടു. ഒാപ്പറേഷൻ കൺട്രോൾ സെന്റർ (ഒസിസി) ഒരോ സ്റ്റേഷനും സൂക്ഷ്മമായി നിരീക്ഷിക്കും.
ട്രെയിനുകളുടെ പൂർണസുരക്ഷ ഉറപ്പാക്കുന്ന േകന്ദ്രീകൃത നിരീക്ഷണ-നിയന്ത്രണ സംവിധാനങ്ങളാണ് ഒസിസിയിൽ ഉള്ളത്. ഒാരോ യാത്രക്കാരനും നിരീക്ഷണ പരിധിയിലാണ്. ഒാരോ ട്രിപ്പിനുശേഷവും ട്രെയിനുകളുടെ അകവും പുറവും വൃത്തിയാക്കുകയും അണുനാശിനി പ്രയോഗം നടത്തുകയും ചെയ്യുന്നുണ്ട്. ബസുകൾ, ടാക്സികൾ, ജലയാനങ്ങൾ എന്നിവയും അണുവിമുക്തമാക്കുന്നുണ്ട്. ഇതിനായി 1,000 ജീവനക്കാരെ ആർടിഎ ചുമതലപ്പെടുത്തി.