കോവിഡ് 19: നിയന്ത്രണങ്ങൾ കടുപ്പിച്ച് ദുബായ്, 24 മണിക്കൂർ യാത്രാ നിയന്ത്രണം
Mail This Article
ദുബായ്∙ കോവിഡ് –19 പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ദുബായ് നിയന്ത്രണം കടുപ്പിക്കുന്നു. ശനിയാഴ്ച രാത്രി മുതൽ രണ്ടാഴ്ചത്തേയ്ക്ക് 24 മണിക്കൂറും യാത്രാനിയന്ത്രണം നിലവിൽ വരും. ഭക്ഷണം, മരുന്ന് തുടങ്ങിയ അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ആരും വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് ദുബായ് സുപ്രീം കമ്മിറ്റി ഒാഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് നിർദേശിച്ചു. വാഹനങ്ങളും നിരത്തിലിറക്കാൻ പാടില്ല. നിയമലംഘനം നടത്തുന്നവർക്ക് പിഴ ശിക്ഷ അടക്കമുള്ള നിയമനടപടികൾക്ക് വിധേയരാകേണ്ടി വരും.
ദുബായിൽ പകലും രാത്രിയും അണുനശീകരണ യജ്ഞം തുടരാനാണ് തീരുമാനം. ജനസാന്ദ്രതയേറിയ സ്ഥലങ്ങളിൽ ആരോഗ്യ പരിശോധന ഏർപ്പെടുത്തും. യൂണിയൻ കോഒാപറേറ്റീവ് സൊസൈറ്റികൾ, സൂപ്പർമാർക്കറ്റുകൾ, ഫാർമസികൾ, ഭക്ഷ്യ–മരുന്ന് ഡെലിവറികൾ എന്നിവ സാധാരണ പോലെ പ്രവർത്തിക്കും. ദുബായ് മെട്രോ, ട്രാം എന്നിവ സർവീസ് നിർത്തിവയ്ക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു. പുതിയ തീരുമാനങ്ങളുമായി എല്ലാവരും സഹകരിക്കണമെന്ന് അധികൃതർ അറിയിച്ചു.
കുടുംബത്തിലെ ഒരാളെ മാത്രം അനുവദിക്കും
യൂണിയൻ കോപ്, സൂപ്പർമാർക്കറ്റ്, ഗ്രോസറി എന്നിവിടങ്ങളിൽ നിന്ന് ഭക്ഷ്യവസ്തുക്കൾ വാങ്ങിക്കാനായി കുടുംബത്തിലെ ഒരാളെ മാത്രമെ അനുവദിക്കുകയുള്ളൂ. ആശുപത്രികൾ, ക്ലിനിക്കുകൾ, ഫാർമസികൾ എന്നിവിടങ്ങളിൽ നിന്നുള്ള സേവനങ്ങളും ലഭിക്കും. ഭക്ഷ്യവസ്തുക്കൾ, മരുന്ന് എന്നിവയുടെ ഡെലിവറി, റസ്റ്ററന്റുകൾ (ഹോം ഡെലിവറി) എന്നിവയും അനുവദിക്കും. രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ ബാങ്ക്, ഫിനാൻഷ്യൽ സേവനങ്ങൾ ലഭ്യമാകും. സാമൂഹികക്ഷേമ സേവന വിഭാഗം, ലോൺട്രികൾ, അറ്റകുറ്റപ്പണികൾ നടത്തുന്നവർ എന്നിവരെയും അനുവദിക്കും.
English summary: COVID 19; Travel ban in Dubai