ദുബായ് ∙ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 1.7 കോടി ദിര്‍ഹം നീക്കിവച്ച് യൂണിയന്‍ കോപ്.യൂണിയന്‍ കോപിന്റെ എല്ലാ ശാഖകളും രാവിലെ ഏഴു മുതല്‍ പുലർച്ചെ 2 വരെ പ്രവര്‍ത്തിക്കും. തിക്കും തിരക്കും ഒഴിവാക്കി ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ ലഭ്യമാക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

കോവിഡ് പ്രതിരോധത്തിനായി ഇൗ മാസം 22 വരെ 80,52,200 ദിര്‍ഹമാണ് യൂണിയന്‍ കോപ് ചെലവഴിച്ചത്. ബോധവല്‍ക്കരണ പരിപാടികള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിച്ച തുകയ്ക്ക് പുറമെയാണിത്.ദുബായ് ഹെല്‍ത്ത് അതോറിറ്റി, ദുബായ് പൊലീസ് ആന്‍ഡ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി എന്നീ സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ചായിരിക്കും യൂണിയന്‍ കോപ് മഹാമാരിയെ പ്രതിരോധിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുക. കോവിഡ് വ്യാപനം മൂലം ഈ വര്‍ഷം ആദ്യം മുതല്‍ ആഗോള വിപണി നേരിടുന്ന വെല്ലുവിളികള്‍ മറികടക്കാൻ നിരവധി തീരുമാനങ്ങളും നടപടികളും കൈക്കൊണ്ടിട്ടുണ്ടെന്നും സിഇഒ എച്ച് ഇ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലസി പറഞ്ഞു. വിപണി സാധാരണ രീതിയില്‍ തുടരുകയാണെങ്കില്‍ നാലു മുതല്‍ ആറ് മാസം വരെ വേണ്ട ഉപഭോഗവസ്തുക്കള്‍ ഉണ്ടെന്നും വിപണി അടച്ചുപൂട്ടലിലേക്ക് നീങ്ങിയാല്‍ 2 മുതല്‍ 3 മാസം വരെയുള്ള അവശ്യവസ്തുക്കള്‍ സംഭരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റമസാന് മുന്നോടിയായി 25000ത്തിലേറെ ഭക്ഷ്യവസ്തുക്കളുടെയും മറ്റ് അവശ്യസാധനങ്ങളുടെയും വില കുറയ്ക്കുന്നതിനായി 15 കോടി ദിര്‍ഹം അനുവദിച്ചു. ഏകദേശം 70 കോടി ദിര്‍ഹത്തിന്റെ വില്‍പന റമസാനിലുണ്ടാവുമെന്നാണ് പ്രതീക്ഷ. കൂടുതല്‍ സാമൂഹിക സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനും ഉപഭോക്താക്കള്‍ക്ക് പ്രയോജനകരമാകുന്ന രീതിയില്‍ കൂടുതല്‍ ആകര്‍ഷകമായ ഷോപ്പിങ് പ്രോഗ്രാമുകള്‍ നടത്താമെന്നുമാണ് യൂണിയന്‍ കോപ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ആഴ്ച തോറുമുള്ള പര്‍ചേസ് ഒഴിവാക്കി സാധനങ്ങള്‍ വാങ്ങിക്കുവാന്‍ മാസത്തിലൊരു ദിവസം തിരഞ്ഞെടുക്കണം.
റമസാനും ഈദുല്‍ ഫിത്‌റും പ്രമാണിച്ച് ഭക്ഷ്യ വസ്തുക്കളുടെയും മറ്റ് അവശ്യ വസ്തുക്കളുടെയും ലഭ്യത ഉറപ്പാക്കുന്നതിനായി വിതരണക്കാരുമായി യൂണിയന്‍ കോപ് 50 കോടി ദിര്‍ഹത്തിന്റെ കരാര്‍ ധാരണയായിക്കിയിട്ടുണ്ടെന്ന് അല്‍ ഫലസി അറിയിച്ചു.