ഗൾഫ് യുദ്ധകാലത്തെ ഉയിർത്തെഴുന്നേൽപ്; എസ്എഫ്സി മുരളീധരന്റെ അതിജീവനകഥ– ബിസിനസ് ക്വിസിൽ പങ്കെടുക്കാം

manorama%20business%20quiz%20uae
SHARE

കോവിഡ് കാലം അടച്ചുപൂട്ടലിന്റെ കാലമല്ല, കരുത്തോടെ വീണ്ടും കുതിക്കാനുള്ള വിശ്രമത്തിന്റെ ഇടനേരമാണെന്നു വിശ്വസിക്കാം. ചിന്തിച്ചു പ്രവർത്തിക്കാൻ കിട്ടുന്ന ഇടവേള. പുതിയ വിജയഗാഥകൾക്കുള്ള ഒരുക്കകാലമാകട്ടെ ഇത്. ഈ നാളുകൾ വിജ്ഞാനപ്രദമാക്കാനും സമ്മാനങ്ങൾ നേടാനും മലയാള മനോരമയും ഉമ്മുൽഖുവൈൻ ഫ്രീസോണും ചേർന്നൊരുക്കുന്ന ബിസിനസ് ക്വിസ് മൽസരം ആരംഭിച്ചു. പത്തുദിവസം നീളുന്ന ക്വിസിന്റെ ശരി ഉത്തരങ്ങൾ എല്ലാം ഒന്നിച്ച് എഴുതി അവസാന ദിവസം 0588841105എന്ന വാട്സാപ്പിലേക്ക് അയയ്ക്കുക. വിജയിക്ക് ഒരു പവൻ സമ്മാനം. ഉമ്മുൽഖുവൈൻ ഫ്രീ ട്രേഡ് സോണിൽ വ്യവസായം തുടങ്ങാം. ഒരു വർഷത്തെ ഫീസ് നൽകിയാൽ 15 മാസത്തെ ലൈസൻസ്,കരാർ നേടാം. www.uaqftz.com.

ദുബായ്∙ അക്കൗണ്ട്സ് ക്ലാർക്കായി ജീവിതം തുടങ്ങിയ കമ്പനിയുടെ സഹഉടമയായ വിജയഗാഥയാണ് എസ്എഫ്സി എംഡി കെ.മുരളീധരന്റേത്. പിന്നീട് സ്വന്തം സ്ഥാപനം തുടങ്ങി രണ്ടു വർഷത്തിനുള്ളിൽ പ്രതിസന്ധിയിലായി. അവിടെ നിന്ന് വീണ്ടും ഉയിർത്തെഴുന്നേൽപ്. മണലാരണ്യത്തിൽ ആഹാരവും കേരളത്തിൽ പാലും ഒഴുക്കുകയാണ് ഇന്ന് അദ്ദേഹം. 76ൽ 21-ാം വയസ്സിൽ ദുബായിൽ സ്വന്തം സഹോദരൻ ജോലി ചെയ്ത കെഎം ബ്രദേഴ്സിൽ തുടക്കം. പത്തുവർഷം കൊണ്ട് കമ്പനിയുടെ അബുദാബി മാനേജിങ് പാർട്ണറായി. സ്വന്തമായി ബിസിനസ് എന്ന സ്വപ്നം ഉറക്കം നഷ്ടപ്പെടുത്തിയതോടെ 1989ൽ അബുദാബിയിൽ ജോലി ചെയ്ത കമ്പനിയുടെ ആശീർവാദത്തോടെ തന്നെ ഫില്ലിങ് സ്റ്റേഷനിൽ കോഫി ഷോപ്പ് തുടങ്ങി. എന്നാൽ രണ്ടു വർഷം കഴിഞ്ഞപ്പോൾ ലൈസൻസ് പുതുക്കി നൽകാതെ ഫില്ലിങ് സ്റ്റേഷൻ അത് രാജ്യാന്തര ബ്രാൻഡിന് നൽകി. അതോടെ ജീവിതം പ്രതിസന്ധിയിലായി.

എങ്കിലും പതറാതെ ലണ്ടനിൽ പോയി ഫാസ്റ്റ് ഫുഡിനെക്കുറിച്ച് പഠനം നടത്തി. പ്രതിസന്ധികളുടെ ഗൾഫ് യുദ്ധ സമയത്താണ് അടുത്ത സംരംഭം തുടങ്ങാൻ കടയെടുത്തത്. യുദ്ധം തീർന്നതോടെ അവിടെ എസ്എഫ്സി (സതേൺ ഫ്രൈഡ് ചിക്കൻ) തുടങ്ങി. യുദ്ധകാലത്ത് കടയെടുത്തപ്പോൾ ചെറിയ തുകയ്ക്കു കിട്ടി എന്ന മെച്ചവും ഉണ്ടായി. പിന്നീട് ഇന്ത്യ പാലസ് റസ്റ്ററന്റ്, ഗോൾഡൺ ഡ്രാഗൺ, സ്ഥാൻ തുടങ്ങിയ സ്ഥാപനങ്ങളുമായി വളർച്ചയുടെ പടവുകൾ. പ്രതിദിനം അരലക്ഷം ഉച്ചഭക്ഷണം. കാറ്ററിങ് രംഗത്ത് രണ്ടായിരം ജീവനക്കാർ. അതിനിടെ സ്വന്തം ഗ്രാമമായ അഞ്ചൽ ഏലൂരിലേക്ക് ഒരു മടക്കം. നാട്ടിൽ ഡയറിഫാം തുടങ്ങണമെന്ന ആശയം. കേരളത്തിൽ സംരംഭം തുടങ്ങുന്നതിന് സ്നേഹബുദ്ധ്യാ പലരും തടയാൻ ശ്രമിച്ചെങ്കിലും മനസ്സുറപ്പിച്ച് ചെയ്തു തുടങ്ങി. തമിഴ്നാട്ടിൽ വെള്ളംകിട്ടുന്ന നിരപ്പ് പ്രദേശത്ത് അഞ്ഞൂറ് ഏക്കർ ഭൂമിയിൽ ഫാം തുടങ്ങി. ഡച്ചുകാരനായ മാനേജരെ വച്ചതോടെ ഫാമിന് മൂർത്തരൂപമായി.

ഇപ്പോൾ എണ്ണൂറ് പശുക്കൾ. കാട്ടാക്കടയിൽ പ്ലാന്റ് തുടങ്ങി. 15,000 ലീറ്റർ കൊള്ളുന്ന ടാങ്കർ വണ്ടികളിൽ പാൽ മൂന്നു മണിക്കൂർ കൊണ്ട് പ്ലാന്റിലെത്തിക്കും. ഒരു ലക്ഷം ലീറ്റർ പാൽ ശുദ്ധീകരികരിക്കാവുന്ന പ്ലാന്റിൽ നിന്ന് ശീതീകരണ സൗകര്യമുള്ള വണ്ടികളിൽ പെറ്റ് ബോട്ടിലുകളിൽ മുരളിയ മിൽക്സ് തിരുവനന്തപുരത്തേക്കും കൊല്ലത്തേക്കും പോകും. ഇപ്പോൾ കൊച്ചിയിലേക്കും വളർന്നു. പാലിന്റെ പെരുമയിൽ ആവശ്യക്കാർ ഏറിയതോടെ എല്ലാം ശുഭകരം.
ചിന്തിക്കാനുള്ള സമയമായാണ് ഈ പ്രതിസന്ധി കാലത്തെയും കാണുന്നതെന്ന് അദ്ദേഹം പറയുന്നു. ഗുണമേന്മയിൽ വിട്ടുവീഴ്ച കാണിക്കാതിരുന്നാൽ കച്ചവടം അഭിവൃദ്ധിപ്പെടുമെന്ന ജീവിതപാഠവും പകരുന്നു. ദുബായ് ഇക്കണോമിക് ഡിപ്പാർട്മെന്റിന്റെ അവാർഡ് തുടർച്ചയായി ഇന്ത്യ പാലസ് നേടുന്നത് അതുകൊണ്ടാണെന്ന് പുഞ്ചിരിയോടെ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഇന്നത്തെ ചോദ്യം

ഫിക്കി എന്നത് എന്തിന്റെ ചുരുക്കെഴുത്താണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.