മലയാളിയുടെ കമ്പനിയിലെ സാമ്പത്തിക തട്ടിപ്പ്: സൂത്രധാരൻ ദുബായിൽ പിടിയിൽ
Mail This Article
ദുബായ്∙ മലയാളി വ്യവസായി ദിലീപ് രാഹുലന്റെ കമ്പനി പസഫിക് കൺട്രോൾ സിസ്റ്റംസി (പിസിഎസ്)ൽ നിന്ന് 760 കോടിയോളം രൂപ കാണാതായ കേസിൽ, നാടുവിട്ട ജനറൽ മാനേജർ ശ്രീനിവാസൻ നരസിംഹൻ പിടിയിൽ. നേരത്തേ യുഎഇ വിട്ട ഇയാൾ, ദുബായിലെ ചില വസ്തുവകകൾ വിൽക്കാനെത്തിയപ്പോഴാണ് അറസ്റ്റിലായത്.
യുഎഇയിലെ സർക്കാർ സ്ഥാപനങ്ങൾക്കടക്കം സാങ്കേതിക സേവനം നൽകിയിരുന്ന സ്ഥാപനമാണ് പിസിഎസ്. ശ്രീനിവാസനും മറ്റു 3 ഉദ്യോഗസ്ഥരും ചേർന്ന് കമ്പനിയുടെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി, ദിലീപ് രാഹുലന്റെ വ്യാജ ഒപ്പിട്ട ചെക്കുകൾ ഉപയോഗിച്ച് ഇടപാടുകൾ നടത്തിയതായി കേസുണ്ട്. വ്യാജസീലുകളും ഇവർ നിർമിച്ചിരുന്നു. ഈ ചെക്കുകളുടെ പേരിൽ ദുബായ് കോടതി ദിലീപിന് 3 വർഷത്തെ തടവ് വിധിച്ചിരുന്നു. കേസിൽ പിടിക്കപ്പെടുമെന്നായപ്പോൾ ശ്രീനിവാസൻ, ബിനോ ചിറക്കടവിൽ, സിജു മാത്യു, ഫിലിപ്പീൻസ് സ്വദേശി ജാക്വിലിൻ ചാൻ എന്നിവർ രാജ്യം വിടുകയായിരുന്നു.
പിന്നാലെ ദിലീപും അമേരിക്കയിലേക്ക് പോയതോടെ കമ്പനി സാമ്പത്തിക പ്രതിസന്ധിയിലായി. 2800 കോടിയോളം രൂപയുടെ ബാധ്യതയുള്ള സ്ഥാപനം തിരിച്ചുവരവിനുള്ള ശ്രമം നടത്തുമ്പോഴാണ് കേസിൽ വഴിത്തിരിവായി അറസ്റ്റ്. വിവാദമായ ലാവ്‍ലിൻ കേസുമായി ബന്ധപ്പെട്ട് നേരത്തെ ദിലീപ് രാഹുലന്റെ പേര് ഉയർന്നുവന്നിരുന്നു. ലാവ്‍ലിൻ കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്ന ദിപീല് സാമ്പത്തിക ഇടപാടുകളുടെ ഇടനിലക്കാരൻ എന്ന നിലയിലാണ് വാർത്തകളിൽ ഇടംപിടിച്ചത്. 2006 ൽ ലാവ്‍ലിൻ കേസിലെ രണ്ടാം പ്രതി രാജശേഖരൻ നായരുടെ മകനും മരുമകൾക്കും പിസിഎസിൽ ജോലി നൽകിയതായി സിബിഐ കണ്ടെത്തിയിരുന്നു.