സമ്പൂർണ കർഫ്യൂവിൽ കുവൈത്തിൽ ഈദുൽ ഫിത്‌ർ
Mail This Article
കുവൈത്ത് സിറ്റി● ഈദുൽ ഫിത്‌ർ പ്രതീക്ഷിക്കാവുന്ന ദിവസത്തിന്റെ തലേദിവസം. പെരുന്നാൾ ഒരുക്കങ്ങൾക്കായി ആളുകൾ വ്യാപാരകേന്ദ്രങ്ങളിൽ തിങ്ങിക്കൂടേണ്ട സായാഹ്നം. പക്ഷെ, ഇത്തവണ അങ്ങനെയൊന്നും ഉണ്ടായില്ല.
ഈ ദിവസം നിന്ന് തിരിയാനിടമില്ലാത്ത വിധം ജനനിബിഡമാകുന്നതാണ് വാണിജ്യകേന്ദ്രങ്ങൾ. കച്ചവടം പൊടിപൊടിക്കേണ്ട ദിവസം. വസ്ത്രവും ഭക്ഷ്യവസ്തുക്കളും വിൽക്കുന്ന ഇടങ്ങളിൽ മാത്രമല്ല ബാർബർ ഷോപ്പുകളിൽ വരെ അവസരം കിട്ടാൻ ക്യൂ നിൽക്കേണ്ട ദിവസം. എവിടെയും അതൊന്നുമുണ്ടായില്ല.
മറ്റു പലയിടങ്ങളിൽ നിന്ന് വ്യത്യസ്തമായി അൽപം കൂടി കടുപ്പമേറിയതാണ് കുവൈത്തിലെ അവസ്ഥ. രാജ്യം സമ്പുർണ കർഫ്യൂവിലാണ്. വ്യാപാരമേഖലയിൽ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ മാത്രം പ്രവർത്തിക്കുന്നു. ഹൈപ്പർമാർക്കറ്റുകളും സൂപ്പർമാർക്കറ്റുകളുമുണ്ടെങ്കിൽ അവിടെ പ്രവേശനം നിയന്ത്രണ വിധേയമാണ്. വാണിജ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റി വഴി അപേക്ഷ നൽകിയാൽ ലഭിക്കുന്ന ബാർ കോർഡ് അനുസരിച്ച് നിർണയിക്കപ്പെട്ട സമയത്ത് മാത്രമേ വാണിജ്യ സ്ഥാപനങ്ങളിൽ പ്രവേശനം ലഭിക്കൂ. ഒരാൾക്ക് ഒരാഴ്ച ഒരുതവണ മാത്രം അനുമതി.
ഓരോ സ്ഥാപനത്തിലേക്കും അനുവദിക്കാവുന്ന പാസുകളുടെ എണ്ണവും മന്ത്രാലയം നിർണയിച്ചിട്ടുണ്ട്. പ്രമുഖ ഹൈപ്പർമാർക്കറ്റുകളിലേക്ക് ഇന്നും ഇന്നലെയും പാസ് ലഭിക്കാത്ത അവസ്ഥയാണ്. എല്ലാം ബുക്ക് ചെയ്തുകഴിഞ്ഞിരുന്നു. പാസുമായി കടകളിലെത്തിയാലും അധികസമയം ചെലവഴിക്കാനാകില്ല. അടുത്തവർ എത്തുമ്പോഴേക്കും ഇടമൊഴിയണം. ഭക്ഷ്യവസ്തുക്കളുടേതല്ലാത്ത വിഭാഗങ്ങളിൽ കച്ചവടവും പാടില്ല.
പുതുവസ്ത്രം എടുക്കാതെയാണ് പലരും പെരുന്നാളുനൊരുങ്ങുന്നത്. മഹാമാരിയുടെ പശ്ചാത്തലത്തിൽ പൊലിമ കുറഞ്ഞ ആഘോഷത്തിനെന്ത് പുതുവസ്ത്രമെന്ന ചിന്തയും ശക്തം.