സൗദിയിൽ ക്വാറന്റീനിൽ കഴിഞ്ഞ മലയാളി മരിച്ചു
Mail This Article
റിയാദ്/നെടുങ്കണ്ടം ∙ സൗദി ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം ക്വാറന്റീനിൽ കഴിയുകയായിരുന്നയാൾ മരിച്ചു. നെടുങ്കണ്ടം താന്നിമൂട് കല്ലമണ്ണിൽപുരയിടത്തിൽ (ബ്ലോക്ക് നമ്പർ 29) സാബുകുമാറാണ്(52) സൗദി അറേബ്യയിലെ കമ്പനി ക്യാംപിൽ മരിച്ചത്. എൻഎസ്എച്ചിന്റെ ബൈഷിലെ ജിസാൻ ഇക്കണോമിക് സിറ്റി പ്രോജക്ടിൽ ഫോർമാനാണ്.
രാവിലെ താമസസ്ഥലത്ത് ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകർ വിളിച്ചുണർത്താൻ ശ്രമിച്ചപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇദ്ദേഹം താമസിച്ചിരുന്ന ക്യാംപിൽ കഴിഞ്ഞയാഴ്ച ആരോഗ്യവകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ ഒരാൾക്ക് കോവിഡ് ബാധ കണ്ടെത്തിയിരുന്നു. തുടർന്ന് ആരോഗ്യ വകുപ്പിന്റെ നിർദേശപ്രകരം സാബുകുമാർ അടക്കമുള്ളവർ ക്യാംപിൽ തന്നെ പ്രത്യേക മുറിയിൽ ക്വാറന്റീനിൽ കഴിയുകയായിരുന്നു. എന്നാൽ, ഇദ്ദേഹത്തിന് കോവിഡ് പരിശോധന നടത്തിയിരുന്നില്ല.
മൃതദേഹ പരിശോധനാഫലം വന്നാൽ മാത്രമേ മരണകാരണം സ്ഥിരീകരിക്കാൻ കഴിയൂ. കഴിഞ്ഞ 12 വർഷമായി എൻഎസ്എച്ചിൽ ജോലിചെയ്യുന്ന സാബുകുമാർ 3 വർഷം മുൻപാണ് ബൈഷ് പ്രോജക്ടിൽ ജോലിക്കെത്തിയത്. കോവിഡ് പരിശോധനയ്ക്കു ശേഷം മാത്രമേ മൃതദേഹം നാട്ടിൽ എത്തിക്കുന്നതു സംബന്ധിച്ചു തീരുമാനം ഉണ്ടാകുകയുള്ളൂ. ഭാര്യ: വത്സല. മക്കൾ: ചൈത്രകാന്ത്, കൃഷ്ണവേണി (ഇരുവരും വിദ്യാർഥികൾ).