വീടുകളിൽ ഒതുങ്ങി ആഹ്ലാദത്തിന്റെ ഈദുൽ ഫിത്‌ർ
Mail This Article
കുവൈത്ത് സിറ്റി ∙ വീടകങ്ങളിൽ ഒതുങ്ങി ആഹ്ലാദത്തിന്റെ ഈദുൽ ഫിത്‌ർ. ഈദ്ഗാഹുകളിലേക്കും പള്ളികളിലേക്കും പെരുന്നാൾ നമസ്കാരത്തിനായുള്ള ഒഴുക്കില്ല, ആശംസകൾ നേരാൻ ആശ്ലേഷണങ്ങൾ ഇല്ല, ഉറ്റവരെയും ഉടയവരെയും തേടിയുള്ള സൗഹൃദ സന്ദർശനങ്ങൾ ഇല്ല.
പെരുന്നാൾ സുബഹി തൊട്ട് പള്ളികളിൽനിന്ന് മുഴങ്ങാറുള്ള തക്ബീർ മന്ത്രം മുഴങ്ങിയത് മുഅദ്ദിനിന്റെ ശബ്ദത്തിൽ മാത്രം. പതിവ് പോലെ അതേറ്റുചൊല്ലാൻ പള്ളികളിൽ വിശ്വാസിക്കൂട്ടമില്ല, കുട്ടികളുടെ ആരവവും ഇല്ല. മഹാമാരിയെ നേരിടുന്നതിനുള്ള പ്രതിരോധനടപടികളുടെ ഭാഗമായി ഇത്തവണ വ്യത്യസ്തമായ പെരുന്നാൾ. ആഘോഷമില്ലെങ്കിലും ആഹ്ലാദം വിട്ടുമാറിയില്ലെന്ന് മാത്രം.
പെരുന്നാൾ നമസ്കാരം വീടുകളിൽ ഒതുങ്ങി. കുടുംബമായി താമസിക്കുന്നവർ അങ്ങനെയും ബാച്‌ലർ റൂമുകളിലുള്ളവർ കൂട്ടുകാരുമൊത്തും നമസ്കാരം നിർവഹിച്ചു. റുമുകളിൽ താമസിക്കുന്നവരുടെ എണ്ണത്തിനനുസരിച്ച് നമസ്കാരത്തിൽ പങ്കെടുത്തവരുടെ എണ്ണം നാലിലും അഞ്ചിലുമൊക്കെ ചുരുങ്ങി.
കർഫ്യു നിലനിൽക്കുന്ന കുവൈത്തിൽ പെരുന്നാൾ നമസ്കാരത്തിന് ശേഷം കുടുംബ/സുഹൃദ് ഭവനങ്ങൾ സന്ദർശിക്കുന്ന പതിവും ഇല്ലാതായി. പകരം ആശംസയും സൗഹൃദവും ഫോൺ വിളിയിൽ ഒതുങ്ങി. പതിവ് പോലെ നാട്ടിലുള്ള ബന്ധുക്കൾക്കും ആശംസകൾ നേർന്നതോടെ പെരുന്നാളിന്റെ ആദ്യഘട്ടമായി. ചെറിയ വിശ്രമത്തിന് ശേഷം ഉച്ചഭക്ഷണത്തിനുള്ള ഒരുക്കങ്ങൾ. അത് കഴിഞ്ഞാലും പുറത്തിറങ്ങാനാകാത്ത അവസ്ഥയിൽ ഇത്തവണ ഈദുൽ ഫിത്‌റിന് ആഘോഷമില്ലാതെ പരിസമാപ്തി.