കോവിഡ്: യുഎഇയിൽ മരിച്ച മലയാളികൾ 63; ഗൾഫിലെ ആകെ മലയാളി മരണം 103
Mail This Article
ദുബായ്, റിയാദ്∙ ഗൾഫിലെ 5 രാജ്യങ്ങളിലായി കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 103 ആയി. ഒരു ഡോക്ടറും 2 നഴ്സുമാരും ഇതിൽ ഉൾപ്പെടുന്നു. ഗൾഫിൽ ഏറ്റവുമധികം മലയാളികളുള്ള യുഎഇയിലാണ് ഏറ്റവുമധികം മരണവും; 63.
ഏപ്രിൽ ഒന്നിന് യുഎഇയിലെ ആദ്യ കോവിഡ് മരണവും മലയാളി ആയിരുന്നു; തൃശൂർ മൂന്നുപീടിക സ്വദേശി പരീത്. ഇദ്ദേഹമുൾപ്പടെ 28 പേർ ദുബായിലും 24 പേർ അബുദാബിയിലും മരിച്ചു.
ഷാർജ – 4, അജ്മാൻ – 3, റാസൽഖൈമ – 3, ഫുജൈറ – 1 എന്നിങ്ങനെയാണു യുഎഇയിലെ മറ്റ് എമിറേറ്റുകളിൽ മരിച്ച മലയാളികൾ.
നഴ്സായ കൊല്ലം സ്വദേശി ലാലി തോമസ് ഉൾപ്പടെ 19 പേർ സൗദിയിലും തിരുവല്ല മഞ്ഞടി സ്വദേശി നഴ്സായ ആനി മാത്യു ഉൾപ്പടെ 18 പേർ കുവൈത്തിലും മരിച്ചു.
ഒമാനിൽ ചങ്ങനാശ്ശേരി സ്വദേശി ഡോ.രാജേന്ദ്രൻ നായർ അടക്കം 2 മലയാളികളാണു മരിച്ചത്. ഖത്തറിലും ഒരു മലയാളി മരിച്ചു. ഔദ്യോഗിക കണക്ക് പുറത്തുവരുമ്പോൾ മരണനിരക്ക് ഉയർന്നേക്കാം.
ഗൾഫിൽ ബഹ്റൈനിൽ മാത്രമാണു മലയാളികളുടെ മരണം റിപ്പോർട്ട് ചെയ്യാത്തത്.
അതിനിടെ, സൗദിയിൽ കോവിഡ് രോഗികൾ 70,161 ആയി. ഇന്നലെ 15 പേർ കൂടി മരിച്ചതോടെ മൊത്തം മരണം 379. സുഖപ്പെട്ടവർ: 41,236 യുഎഇയിൽ പെരുന്നാൾ അവധി പ്രമാണിച്ച് അബുദാബിയിലെ കോവിഡ് പരിശോധനാകേന്ദ്രങ്ങൾ അടച്ചു. രോഗികൾ: 27,892, സുഖപ്പെട്ടവർ: 13,798, മരണം: 241. ഖത്തറിൽ രോഗികൾ 42,213 ആയി. സുഖപ്പെട്ടവർ: 8,513, മരണം 21.
കുവൈത്തിൽ 6575 ഇന്ത്യക്കാരുൾപ്പെടെ കോവിഡ് രോഗികൾ 20,064 ആയി. 10 പേർ കൂടി മരിച്ചതോടെ മൊത്തം മരണം 148. രോഗമുക്തർ 5,747. ഒമാനിൽ രോഗികൾ 7,257. മരണം 35. സുഖപ്പെട്ടവർ 1,848. ബഹ്റൈനിൽ രോഗികൾ: 8,774. സുഖപ്പെട്ടവർ 4,462. മരണം: 12.