ന്യൂനമര്‍ദം തീവ്രമായി ; സലാലയില്‍ കനത്ത മഴ, കടൽ പ്രക്ഷുബ്ധമാകും
Mail This Article
സലാല∙ അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം കരുത്താർജിച്ചതോടെ സലാല ഉൾപ്പെടുന്ന ദോഫാർ ഗവർണറേറ്റിൽ പെരുമഴയും കാറ്റും. വാദികൾ നിറഞ്ഞു കവിയുകയും പല റോഡുകളും വെള്ളത്തിൽ മുങ്ങുകയും ചെയ്തു. വ്യാഴം രാത്രി മുതൽ പെയ്തു തുടങ്ങിയ മഴ ഇന്നലെ പുലർച്ചെയോടെ ശക്തമാകുകയായിരുന്നു. ഇടിമിന്നലോടെയായിരുന്നു പെരുമഴ. കാറ്റിൽ മരങ്ങൾ കടപുഴകി.
പാർക്കിങ് മേഖലകളിൽ വെള്ളം കയറി ഒട്ടേറെ വാഹനങ്ങൾ മുങ്ങി. പലപ്രദേശങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. വാദികള്‍ നിറഞ്ഞുകവിഞ്ഞു. റോഡുകളിലും വെള്ളം കയറി. സലാല നഗരത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. സലാല തീരത്തു നിന്ന് 200 കിലോമീറ്റര്‍ അകലെയാണ് തീവ്രന്യൂനമര്‍ദത്തിന്റെ സ്ഥാനമെന്ന് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അറിയിച്ചു. നാളെ വൈകിട്ട് വരെ ശക്തമായ മഴയുണ്ടാകുമെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ റിപ്പോർട്ട്.
100 മുതല്‍ 200 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാനാണ് സാധ്യത. കടൽ പ്രക്ഷുബ്ധം. 4 മീറ്റർ വരെ ഉയരത്തിലാണ് തിരമാലകൾ തീരത്ത് ആഞ്ഞടിക്കുന്നത്. കൊടുങ്കാറ്റിനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷാസേനയും റോയൽ ഒമാൻ പൊലീസും രക്ഷാപ്രവർത്തനങ്ങൾക്കുള്ള സംവിധാനങ്ങളുമൊരുക്കി. മിര്‍ബാത്തിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. 37 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചത്.
ഖൈറൂന്‍ ഹൈരിതി, താഖ, സലാല, സദാ, ദന്‍ഖൂത്ത്, ഹാസിക്, ഷൊയോമിയ, ഹലാനിയത്, ഷാലീം എന്നിവിടങ്ങളിലും മഴ തുടരുകയാണ്. വാദികൾക്കു കുറുകെ കടക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് െപാലീസ്. 3 മാസം തടവും 500 റിയാൽ പിഴയുമാണ് ശിക്ഷ.