പ്രാർഥനയ്ക്കായി പള്ളികൾ തുറന്നു ലഭിച്ച നിർവൃതിയിൽ സൗദിയിലെ വിശ്വാസികൾ
Mail This Article
റിയാദ് ∙ രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ആരാധനക്കായി സൗദിയിൽ വീണ്ടും പള്ളികൾ തുറന്നു ലഭിച്ച നിർവൃതിയിലാണ് വിശ്വാസികൾ. കടുത്ത നിയന്ത്രണങ്ങളോടെയും മുൻകരുതൽ നിർദേശങ്ങളോടെയും രാജ്യത്ത് 90000 മസ്ജിദുകളാണ് ഇന്ന് മുതൽ നമസ്കാരത്തിനായി തുറന്നു നൽകിയത്. പ്രവാചക പള്ളിയായ മസ്ജിദുന്നബവിയിലും സുബ്ഹി നിസ്കാരത്തോടെ ആരാധനകൾ ആരംഭിച്ചു.
പരസ്പരം രണ്ട് മീറ്റർ അകലം പാലിച്ചതും ഒന്നിടവിട്ട നിരകളായി നിന്നുമാണ് പ്രാർഥന നടത്തുന്നത്. മാസ്ക് ധരിച്ചതും വുളു (അംഗശുദ്ധി) വീട്ടിൽ നിന്ന് നിർവഹിച്ചതും സ്വന്തം മുസ്വല്ല(നിസ്കാര പടം)യുമായി പള്ളിയിലെത്തണം. അകത്ത് പ്രവേശിക്കുമ്പോഴും പുറത്ത് കടക്കുമ്പോഴും കർശനമായ നിയന്ത്രണങ്ങൾ പാലിക്കണം.
പള്ളിയിലെ പൊതു ഖുർആനോ മറ്റു പുസ്തകങ്ങളോ ഉപയോഗിക്കാൻ പാടില്ല. പ്രാർഥനാ സമയങ്ങളിൽ വാതിലുകളും ജനാലകളും തുറന്നിടണം. വാങ്കിന് 15 മിനിറ്റ് മുമ്പ് മാത്രം പള്ളി തുറക്കുകയും ശേഷം 10 മിനിറ്റ് കഴിഞ്ഞാൽ അടക്കുകയും ചെയ്യും. തുടങ്ങി കൃത്യമായ മാർഗ നിർദേശങ്ങൾ പാലിച്ച് മാത്രമാണ് ആരാധനകൾ നിർവഹിക്കേണ്ടതെന്ന് അധികൃതർ അറിയിച്ചു.
ഇവ സാധാരണക്കാരിൽ എത്തുന്നതിന് സാമൂഹിക മാധ്യമങ്ങളും ടിവി ഉൾപ്പെടെ വാർത്താ മാധ്യമങ്ങൾ ഉപയോഗിച്ച വ്യാപകമായ ബോധ ബോധവത്കരണം നടത്തുന്നുണ്ട്. ആഴ്ചകളോളം നീണ്ടു നിന്ന് ലോക്ഡൗണിനു ശേഷം സൗദി അറേബ്യയും ലോകത്തെ മറ്റ് രാജ്യങ്ങളും നിയന്ത്രണങ്ങൾ നീക്കാൻ തുടങ്ങിയതോടെയാണ് സൗദിയിലെയും പുതിയ നടപടികൾ.