ADVERTISEMENT

മസ്‌കത്ത്∙ ഒമാനില്‍ നിന്നുള്ള ആദ്യ ചാര്‍ട്ടേഡ് വിമാനം നാളെ (ശനി). ഐസിഎഫ് ഒമാന്‍ നാഷനല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വിമാനം മസ്‌കത്തില്‍ നിന്ന് പുറപ്പെടുമെന്ന് ജനറല്‍ സെക്രട്ടറി മുഹമ്മദ് റാസിഖ് അറിയിച്ചു. കോഴിക്കോടേക്കാണ് ആദ്യ സര്‍വീസ്. 

180 പേര്‍ക്കാണ് യാത്രക്ക് അവസരം. പതിനൊന്ന് ഗര്‍ഭിണികള്‍, അടിയന്തര ചികിത്സ ആവശ്യമുള്ള 42 രോഗികള്‍, സന്ദര്‍ശന വിസയില്‍  എത്തി ഒമാനില്‍ കുടുങ്ങിയ 50 പേര്‍, തൊഴില്‍ നഷ്ടപ്പെട്ട 48 പ്രവാസികള്‍ എന്നിവരുള്‍പ്പെടുന്നതാണ് ആദ്യ വിമാനത്തിലെ യാത്രക്കാര്‍.

യാത്രക്കാരില്‍ 20 ശതമാനത്തോളം സൗജന്യ ടിക്കറ്റിലാണ് നാടണയുന്നത്. 50 ശതമാനം യാത്രക്കാര്‍ക്ക് 10 മുതല്‍ 50 ശതമാനം വരെ നിരക്കിളവും നല്‍കിയിട്ടുണ്ടെന്ന് ഐ സി എഫ് നാഷനല്‍ കമ്മിറ്റി അറിയിച്ചു. ബാക്കിയുള്ളവര്‍ സാധാരണ നിരക്കിലും യാത്ര ചെയ്യും.

ഒമാനില്‍ നിന്നുള്ള ഇന്ത്യക്കാര്‍ക്കായി പ്രവാസി സംഘടനകളുടെ നേതൃത്വത്തിലുള്ള ആദ്യ സര്‍വീസാണ് ഐ സി എഫിന്റേത്. ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരെയാണ് യാത്രക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. എംബസിയുടെ മുന്‍ഗണനാ ക്രമത്തില്‍ തന്നെയാണ് ഐ സി എഫ് ചാര്‍ട്ടേഡ് വിമാനത്തിലും യാത്രക്കാര്‍ക്ക് അവസരം നല്‍കിയിരിക്കുന്നത്. 

കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെയും കേരള മുസ്‌ലിം ജമാഅത്തിന്റെയും നേതൃത്വത്തില്‍ നടത്തിയ ഇടപെടലാണ് നടപടികള്‍ വേഗത്തിലായത്. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവരുമായി ചര്‍ച്ച നടത്തുകയും വിഷയത്തില്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തുകയും ചെയ്തിരുന്നു. 

വിഷയത്തില്‍ കേരള, കേന്ദ്ര സര്‍ക്കാറുകള്‍ അനുഭാവ പൂര്‍ണമായ നിലപാടാണ് സ്വീകരിച്ചതെന്നും ഐസിഎഫ് വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.ഒമാന്‍ അധികൃതരുടെയും കേന്ദ്രത്തിന്റെയും കേരള സര്‍ക്കാറിന്റെയും മുഴുവന്‍ നിര്‍ദേശങ്ങളും പാലിച്ചാണ് ചാര്‍ട്ടേഡ് വിമാനമെന്നും ഐ സി എഫ് ഭാരവാഹികള്‍ അറിയിച്ചു. വരും ദിവസങ്ങളില്‍ കണ്ണൂര്‍, കൊച്ചി സെക്ടറുകളിലേക്ക് സര്‍വീസ് നടത്തുന്നതിനും ഐ സി എഫ്  ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

ഇതര ജിസിസി രാഷ്ട്രങ്ങളില്‍ നിന്നും വരും ദിവസങ്ങളില്‍ ഐസിഎഫിന് കീഴില്‍ ചാര്‍ട്ടേഡ് സര്‍വീസുകള്‍ പുറപ്പെടുന്നുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com