ഖത്തറിൽ സര്‍ക്കാര്‍ മേഖലയുടെ ജോലി സമയത്തിൽ മാറ്റം
Mail This Article
ദോഹ ∙ ഖത്തറിലെ കോവിഡ് 19 നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ മേഖലയുടെ ജോലി സമയം ജൂണ്‍ 14 മുതല്‍ ഏഴു മണിക്കൂര്‍ ആയിരിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. പുതിയ ഭേദഗതി പ്രകാരം ജൂണ്‍ 14 മുതല്‍ രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെയായിരിക്കും സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി സമയം. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്ലസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം.
കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവര്‍ത്തി സമയം രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാക്കി കുറച്ചിരുന്നു. ജൂണ്‍ 15 മുതല്‍ സ്വകാര്യ മേഖലയിലെ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് 40 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. പൊതുജനാരോഗ്യ മന്ത്രാലയം ഇതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും.
രാജ്യത്ത് ഉല്പാദിപ്പിക്കുന്ന കെമിക്കല്‍, പെട്രോ കെമിക്കല്‍ ഉല്പന്നങ്ങളുടെ വില്‍പ്പനയും വാങ്ങലും സംബന്ധിച്ച 2012 ലെ 11-ാം നമ്പര്‍ നിയമത്തിലെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്തു കൊണ്ടുള്ള പുതിയ കരട് നിയമത്തിനും മന്ത്രിസഭ അനുമതി നല്കി.