ആരാധനാലയങ്ങൾ സജ്ജമാകുന്നു; ഇന്ന് പരിശോധനയെന്ന് സൂചന
Mail This Article
ദുബായ് ∙ തുറക്കുന്നതിനു മുന്നോടിയായി പാലിക്കേണ്ട നിർദേശങ്ങൾ അണുവിട തെറ്റാതെ നടപ്പാക്കുകയാണ് ദുബായിലെ ആരാധനാലയങ്ങൾ. സിഡിഎയുടെ (കമ്യൂണിറ്റി ഡവലപ്മെന്റ് അതോറിറ്റി) മാർഗനിർദേശങ്ങളും ഇതിനൊപ്പം പാലിക്കുന്നുണ്ട്.
ആരാധനാലയങ്ങളും പരിസരവും അണുവിമുക്തമാക്കുന്നതിനൊപ്പം ആളുകൾ വരുന്നതിനും പോകുന്നതിനും പ്രത്യേക വാതിലുകൾ ഉൾപ്പെടെ സജ്ജമാക്കുന്നു.
പ്രവേശന കവാടത്തിൽ ആളുകളുടെ താപനില അളക്കും. ഇതു കൂടാതെ വെള്ളിയാഴ്ച രാവിലെയുള്ളതിനു പുറമേ അഞ്ചു കുർബാനകൾ കൂടി അധികമായി ഉൾപ്പെടുത്തിയതായി ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ വികാരി ഫാ. നൈനാൻ ഫിലിപ്പ് അറിയിച്ചു.
ഒരേ സമയം എത്തുന്ന ആളുകളുടെ എണ്ണം കുറയ്ക്കാനും എന്നാൽ പരമാവധി ആളുകൾക്ക് കുർബാന കാണാനുമുള്ള സൗകര്യത്തിനാണിത്. ആളുകളുടെ എണ്ണം കൃത്യമാക്കാൻ ഓൺലൈൻ റജിസ്ട്രേഷനും ഏർപ്പെടുത്തി.
ഒരു സമയം പരമാവധി 105 പേർക്കേ കുർബാന കാണാൻ സൗകര്യമുണ്ടാകൂ. വിശ്വാസികൾ തമ്മിലുള്ള അകലം രണ്ടുമീറ്ററാക്കാൻ തറയിൽ സ്റ്റിക്കറുകൾ ഒട്ടിച്ചതായും അദ്ദേഹം പറഞ്ഞു.
കുർബാനയ്ക്കിടെ വിശ്വാസികൾ തമ്മിലുള്ള സമ്പർക്കം ഒഴിവാക്കാനുള്ള ക്രമീകരണങ്ങൾ ആരാധനാക്രമത്തിലും നടത്തിയിട്ടുണ്ട്.
വിവിധ കത്തോലിക്കാ ദേവാലയങ്ങളിലും ക്രമീകരണങ്ങൾ നടക്കുന്നു.
ജബൽ അലിയിൽ വൈദികരുടെയും ഇടവക ഭാരവാഹികളുടെയും നേതൃത്വത്തിൽ നടപടികൾ കൈക്കൊണ്ടു.
ഇന്ന് അധികൃതരുടെ നേതൃത്വത്തിൽ പരിശോധന നടക്കുമെന്ന് അറിയുന്നു.