ഉണർവിലേക്ക് തിരികെയെത്താൻ യുഎഇയിൽ അതിവേഗ നീക്കങ്ങൾ
Mail This Article
ദുബായ്∙ കൂടുതൽ മേഖലകൾ തുറന്ന് കോവിഡ് മാന്ദ്യം മറികടക്കാൻ ദുബായ്. കാണികളെ പങ്കെടുപ്പിച്ച് കായിക മത്സരങ്ങൾ വീണ്ടും സജീവമാക്കാൻ കഴിഞ്ഞദിവസം ദുബായ് സ്പോർട്സ് കൗൺസിലും ദുബായ് പൊലീസും ചർച്ച നടത്തി. അടുത്ത മാസം വേൾഡ് ട്രേഡ് സെന്ററും തുറക്കും. പ്രധാന ആകർഷണമായ ദുബായ് മാളിലെ ഫൗണ്ടനും കഴിഞ്ഞദിവസം തുറന്നു. പാട്ടിനൊപ്പം നൃത്തം വയ്ക്കുന്ന ജലധാരയുടെ സൗന്ദര്യം നുകരാൻ ആദ്യ ദിനം തന്നെ എത്തിയതു നൂറുകണക്കിനാളുകൾ. അകലം പാലിച്ച് ഒരോരുത്തരും നിൽക്കേണ്ട സ്ഥലം കൃത്യമായി സ്റ്റിക്കറൊട്ടിച്ച് വേർതിരിച്ചിട്ടുണ്ട്.
സുരക്ഷാ മുൻകരുതലുകളോടെ ദുബായ് കോടതികളും തുറന്നു. അടഞ്ഞുകിടന്ന കാലയളവിൽ 11500 കേസുകൾ വിഡിയോ കോൺഫറൻസിലൂടെ വാദം കേട്ടെന്നും 95,000 ഹർജികൾ സ്വീകരിച്ചെന്നും അധികൃതർ അറിയിച്ചു.
ട്രേഡ് സെന്ററിൽ എക്സിബിഷനുകളും മറ്റ് പരിപാടികളും ജൂലൈയിൽത്തന്നെ തുടങ്ങാനാണ് തീരുമാനം. 2021ൽ നടത്തുന്ന അറബ് ഹെൽത്തിനുള്ള തയാറെടുപ്പുകൾ തുടങ്ങിയതായും ദുബായ് ടൂറിസം വാണിജ്യ വിപണ അതോറിറ്റി ഡയറക്ടർ ജനറൽ ഹെലാൽ സയീദ് അൽമാറി അറിയിച്ചു.
കഴിഞ്ഞദിവസം 2020 വേൾഡ് എക്സ്പോ നടത്തുന്നതിന്റെ സുരക്ഷാ ഒരുക്കങ്ങൾ സംബന്ധിച്ച വിലയിരുത്തലുകളും നടന്നിരുന്നു. മന്ത്രി നേരിട്ട് പൊലീസ് സ്റ്റേഷൻ സന്ദർശിച്ച് കാര്യങ്ങൾ മനസ്സിലാക്കി.
അതിവേഗം സാധാരണ നിലയിലേക്ക് മടങ്ങുക എന്നതാണ് ദുബായിയുടെ നയം. ഇതിനൊപ്പം സുരക്ഷ സ്വന്തം ഉത്തരവാദിത്തമാണെന്നും ഓർമിപ്പിക്കുന്നു. റോഡിൽ ഉടനീളം സ്ഥാപിച്ചിരിക്കുന്ന ബോർഡുകളിൽ വി ആർ ആൾ റെസ്പോൺസിബിൾ എന്ന് എഴുതിയിട്ടുണ്ട്.