നീന്തൽക്കുളത്തിൽ കണ്ണു വേണം
Mail This Article
അബുദാബി ∙ നീന്തൽക്കുളത്തിൽ കുട്ടികളെ തനിച്ചു വിടരുതെന്ന് അബുദാബി പൊലീസ്. മാതാപിതാക്കളുടെ ചെറിയ അശ്രദ്ധ വലിയ അപകടങ്ങൾക്കു കാരണമായേക്കാമെന്നും ഓർമിപ്പിച്ചു. ലളിതമായ സുരക്ഷാ മുൻകരുതൽ സ്വീകരിച്ചാൽ അപകടങ്ങളും മുങ്ങിമരണവും ഒഴിവാക്കാമെന്നും പറഞ്ഞു. വീടുകളിലെ സ്വിമ്മിങ് പൂളിനു ചുറ്റും വേലികെട്ടി വേർതിരിക്കണം.
ലൈഫ് ജാക്കറ്റ് ഉൾപെടെ രക്ഷാകവചം ധരിച്ചു മാത്രമേ കുട്ടികളെ കുളത്തിലേക്ക് വിടാവൂ. നീന്തൽകുളത്തിലോ താൽക്കാലിക ടബുകളിലോ കുട്ടികളെ തനിച്ചു വിടുന്നതാണ് മുൻകാലങ്ങളിലുണ്ടായ പല അപകടങ്ങൾക്കും കാരണമെന്ന് കമ്യൂണിറ്റി പൊലീസിലെ ബോധവൽക്കരണ വിഭാഗം മേധാവി ലഫ്റ്റനന്റ് കേണൽ സെയ്ഫ് അലി അൽ ജാബിരി പറഞ്ഞു.
ഇക്കാര്യത്തിൽ രക്ഷിതാക്കളുടെ അശ്രദ്ധയുണ്ട്. കുട്ടികളെ നീന്താന്‍ അയയ്ക്കുന്ന രക്ഷിതാക്കള്‍ ആ സമയത്ത് സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കരുതെന്നും അവരെ സദാ നിരീക്ഷിക്കണമെന്നും നിര്‍ദേശിച്ചു. കുട്ടികള്‍ മാത്രം ഉപയോഗിക്കുന്ന നീന്തല്‍ കുളത്തില്‍ അമിതമായി വെള്ളം നിറയ്ക്കരുത്.
നീന്തല്‍ കുളത്തില്‍ ഗോവണിയുണ്ടാകണ, ഉറപ്പുള്ള കൈവരികള്‍ സ്വിമ്മിങ് പൂളിന് ചുറ്റും സ്ഥാപിക്കണം, വഴുതി വീഴാത്ത പ്രതലമായിരിക്കണം, നീന്തല്‍ കുളത്തിലേക്കുള്ള വാതില്‍ എല്ലായ്പോഴും അടച്ചിടണം എന്നിവയാണ് മറ്റു നിർദേശങ്ങൾ.