കോവിഡിനെ തുരത്താൻ അത്യാധുനിക സ്മാർട്ട് ഹെൽമറ്റ്; ഇത് ദുബായിയുടെ ഐഡിയ
Mail This Article
ദുബായ് ∙ കോവിഡ്19നെ തുരത്താൻ അത്യാധുനിക സ്മാർട് ഹെൽമറ്റുമായി ദുബായ്. രോഗ ബാധിതരെ തിരിച്ചറിയുന്നതിനുള്ള സ്മാർട് ഹെൽമെറ്റ് ഡിപി വേൾഡിന്റെ സേഫ്റ്റി സൊല്യുഷൻ ദാതാക്കളായ വേൾഡ് സെക്യൂരിറ്റിയാണ് അവതരിപ്പിച്ചത്. ഇൗ ഹെൽമെറ്റ് ഉപയോഗിച്ച് സ്പർശിക്കാതെ തന്നെ രോഗികളെ കണ്ടെത്താൻ കഴിയും. കൂടാതെ, സുരക്ഷാ മികവോടെ ആളുകളുടെ പോക്കുവരവ് നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യും. യുഎഇയിൽ ഇതാദ്യമാണ് സാങ്കേതിക മികവുള്ള സ്മാർട് ഹെൽമറ്റ്.
ശരീരോഷ്മാവ് രേഖപ്പെടുത്തൽ, ദ്രുത പരിശോധന, വാഹനങ്ങളുടെയും യാത്രക്കാരുടെയും പെട്ടന്നുള്ള സ്ക്രീനിങ്, പെട്ടന്ന് മുഖം തിരിച്ചറിയലും ഐഡന്റിറ്റി പരിശോധിക്കലും എന്നിവയും ഹെൽമറ്റിലൂടെ സാധ്യമാകുമെന്ന് അധികൃതർ പറഞ്ഞു. പതിറ്റാണ്ടുകളുടെ ഗവേഷണത്തിലൂടെ ഏറെ നവീകരണപ്രക്രിയകൾ പൂർത്തിയാക്കിയാണ് ഹെൽമെറ്റ് പുറത്തിറക്കിയത്. നൂതനവും ദൃഢമാർന്നതും എന്നാൽ, ഭാരം കുറഞ്ഞതുമായ വസ്തുക്കളാൽ നിർമിച്ച ഹെൽമറ്റ് കൃത്യതയുള്ള സെൻസറുകൾ, പ്രൊസസ്സറുകൾ, ട്രാൻസ്മിഷൻ സംവിധാനങ്ങൾ എന്നിവയാൽ സജ്ജമാക്കിയിട്ടുള്ളതാണ്.
സമ്പദ്‌വ്യവസ്ഥ വീണ്ടും തുറക്കുന്നതോടെ അണുബാധാ സാധ്യതയുള്ള പൊതു സ്ഥലങ്ങൾ നിരീക്ഷിക്കേണ്ടത് അത്യാവശ്യമായെന്നും മഹാമാരിക്കെതിരെയുള്ള പോരാട്ടം സജീവമായിരിക്കുന്ന സമയത്ത് ഈ സാങ്കേതികവിദ്യ അവതരിപ്പിക്കുന്നതിലൂടെ സമൂഹത്തെ സുരക്ഷിതമായി നിലനിർത്തുന്നതിന് തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ഡിപി വേൾഡ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ മുഹമ്മദ് അൽ മുല്ലെം പറഞ്ഞു. മുൻനിര സാമ്പത്തിക വളർച്ചാ ഉപകരണം എന്ന നിലയിൽ ഡിപി വേൾഡ് ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുന്നതായും വ്യക്തമാക്കി.