പ്രവാസികളുടെ മക്കളെ സൗജന്യമായി പഠിപ്പിക്കാൻ തയാറായി പികെഎം ഹയർ സെക്കൻഡറി സ്കൂൾ
Mail This Article
ദുബായ്∙കോവിഡ്–19 പ്രതിസന്ധി മൂലം മക്കളുടെ പഠനം മുടങ്ങി ആശങ്കയിലായ ഗൾഫിലെ രക്ഷിതാക്കൾക്ക് ആശ്വാസമായി ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷയിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുട്ടികൾ യോഗ്യത നേടിയ മലപ്പുറം എടരിക്കോട് പികെഎംഎം ഹയർ സെക്കൻഡറി സ്കൂൾ മനേജ്‌മെന്‍റ്. പ്രവാസികളുടെ മക്കളെ സൗജന്യമായി പഠിപ്പിക്കാൻ ഒരുക്കമാണെന്ന് അധികൃതർ അറിയിച്ചു.
കേരളത്തിലെ സമ്പൂർണ ഹൈടെക് വിദ്യാലയമാണ് പികെഎം ഹയർ സെക്കൻഡറി സ്കൂൾ. കോവിഡ് നിയന്ത്രണങ്ങളിൽ കുടുങ്ങി നാട്ടിലേക്ക് പോകാൻ കഴിയാതെ ഗൾഫിൽ കുടുങ്ങിയ വിദ്യാർത്ഥികൾക്ക് നാട്ടിലെത്തുന്ന മുറയ്ക്ക് അധ്യയന വർഷം നഷ്‌ടപ്പെടാതെ പഠനം തുടരാൻ അവസരമൊരുക്കുമെന്ന് സ്കൂൾ മാനേജർ ബഷീർ എടരിക്കോട് പറഞ്ഞു.
8, 9,10 തുടങ്ങിയ ക്ലാസിലേക്കാണ് വിദ്യാർഥികൾക്ക് ഇംഗ്ലീഷ്, മലയാളം മീഡിയത്തിലേക്കു പ്രവേശനം നൽകുക. കുട്ടികൾ ഗൾഫിൽ ആണെങ്കിൽ താൽക്കാലിക പ്രവേശനത്തിന് നാട്ടിലെ ബന്ധുക്കൾ സ്കൂളിൽ എത്തിയാൽ മതിയാവും. കുട്ടികളുടെ ജനന സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ കോപ്പി ഹാജരാക്കണം. ടിസി ഗൾഫിലെ ഇന്ത്യൻ എംബസിയിൽ നിന്ന് അറ്റസ്റ്റ് ചെയ്യിക്കണം.
ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷയിൽ സംസ്ഥാന തലത്തിൽ ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷയ്ക്ക് ഇരുത്തിയത് എടരിക്കോട് സ്കൂളിലാണ്– 2327 പേർ. ഇതിൽ രണ്ട് കുട്ടികൾ ഒഴിച്ച് മുഴുവൻ പേരും തുടർ പഠനങ്ങൾക്ക് യോഗ്യത നേടി. 99.9 ആണ് വിജയശതമാനം. വർഷങ്ങളായി കേരള സംസ്ഥാന തലത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്നതും ഈ സ്കൂളിൽ നിന്നാണ്. കഴിഞ്ഞ വർഷത്തെ പരീക്ഷയിൽ കേരളത്തിൽ ഏറ്റവും കൂടുതൽ എ+ നേടിയ വിദ്യാർഥികൾ പഠിച്ച സ്കൂളും ഇത് തന്നെ. +2 പരീക്ഷയിൽ കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി 100 ശതമാനം വിജയം നേടി. ഫോൺ– 00919496363322.