അപൂർവരോഗവുമായി ജനനം; രണ്ടു മാസത്തെ ചികിൽസയിൽ കുഞ്ഞിന് പുതുജീവൻ
Mail This Article
ദോഹ ∙ ഹമദ്-സിദ്ര വിദഗ്ധ മെഡിക്കൽ സംഘത്തിന്റെ രണ്ട് മാസം നീണ്ട ചികിത്സയും പരിചരണവും തലച്ചോറിൽ അപൂർവ അവസ്ഥയുമായി ജനിച്ച നവജാത ശിശുവിന് നൽകിയത് പുതുജീവൻ. തലച്ചോറിന് വെയ്ൻ ഓഫ് ഗാലൻ മാൽഫോർമേഷൻ എന്ന അവസ്ഥയോടു കൂടിയാണ് സ്വദേശിയായ ആൺകുഞ്ഞ് ജനിച്ചത്.
ജനനത്തിനു മുൻപേ ശിശുക്കളിൽ ഉണ്ടാകുന്ന അപൂർവ അവസ്ഥയാണിത്. തലച്ചോറിലെ രക്തധമനികളുടെ അസാധാരണ രീതി കാരണമാണിത്. ഹൃദയവൈകല്യങ്ങൾക്കും ഞരമ്പുകളിലേക്ക് അമിതമർദത്തിൽ രക്തം പ്രവഹിക്കാനും കാരണമാകുന്ന ഈ അവസ്ഥ കുഞ്ഞിന്റെ ജനനത്തിനു മുൻപേ തന്നെ അമ്മയിൽ നടത്തിയ സ്‌കാനിങ്ങിലൂടെ ഡോക്ടർമാർ ഇത് കണ്ടെത്തിയിരുന്നു.
കുഞ്ഞിന്റെ ജീവൻ സംരക്ഷിക്കാനും ഗർഭകാലത്തിന്റെ അവസാന ആഴ്ചകളിലെ സങ്കീർണത ഒഴിവാക്കാനുമായി പ്രസവ തീയതിക്ക് 3 ആഴ്ച മുൻപ് സിദ്ര മെഡിസിനിൽ പ്രസവശസ്ത്രക്രിയ വഴി കുഞ്ഞിനെ പുറത്തെടുത്തു. കുഞ്ഞ് ജനിച്ച് 2 ആഴ്ച മുതൽ 2 മാസം വരെ, വിവിധ ഘട്ടങ്ങളിലായുള്ള പരിചരണവും ചികിത്സയും മുഖേന കുഞ്ഞിന്റെ ശാരീരിക വികസനവും തലച്ചോറിന്റെ പ്രവർത്തനവും സാധാരണ നിലയിലേക്ക് എത്തിക്കാൻ വിദഗ്ധ ഡോക്ടർമാരുടെ സംഘത്തിന് കഴിഞ്ഞു. ഹമദ് ജനറൽ ആശുപത്രിയിലേയും സിദ്ര മെഡിസിനിലേയും ന്യൂറോ സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിലേയും മെഡിക്കൽ സംഘം ചേർന്നാണ് കുഞ്ഞിന് പുതുജീവൻ നൽകിയത്.