അർബുദം ബാധിച്ചു ഗുരുതരാവസ്ഥയിലായ യുവതിക്ക് കാരുണ്യഹസ്തവുമായി ഇൻകാസ് ഫുജൈറ
Mail This Article
ഫുജൈറ∙ അർബുദം ബാധിച്ചു ഗുരുതരാവസ്ഥയിലായ ചെന്നൈ സ്വദേശിനിക്ക് ഇൻകാസ് ഫുജൈറയുടെ കാരുണ്യഹസ്തം. രോഗം രണ്ടാം ഘട്ടത്തിലേക്ക് കടന്ന ഇവർ ഒരു മാസമായി ജോലിയില്ലാതെ കഷ്ടത്തിലായിരുന്നു. ഡ്രൈവിങ് സ്കൂൾ ഇൻസ്‌ട്രക്ടറായും അതിനു ശേഷം ട്രാൻസ്‌പോർട് കമ്പനിയിൽ ഡ്രൈവറായും ജോലി നോക്കുകയായിരുന്നു. ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടിലായ അവർക്കു ഇൻകാസ് ഫുജൈറയും കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബും ഭക്ഷണവും മരുന്നും എത്തിച്ചു.
രോഗം മൂർച്ഛിച്ചതോടെ തുടർ ചികിത്സക്ക് നാട്ടിൽ പോകാനായി എംബസിയിൽ റജിസ്റ്റർ ചെയ്തെങ്കിലും വന്ദേഭാരത് മിഷൻ വിമാനത്തിൽ അവസരം കിട്ടിയില്ല. ചാട്ടേർഡ് വിമാനങ്ങളുടെ ചാർജ് വളരെ കൂടുതലും ആയിരുന്നു. നാട്ടിലെത്തിയാലും നിർധനയായ താനെങ്ങനെ ചികിത്സയ്ക്ക് വഴികണ്ടെത്തുമെന്നറിയാതെ വിഷമിച്ച അവരെ സാമ്പത്തികമായി സഹായിക്കാൻ മുന്നോട്ടു വരികയായിരുന്നു. ഇൻകാസ് പ്രവർത്തകരിൽ നിന്ന് മാത്രം സ്വരൂപിച്ച ഫണ്ട് പ്രസിഡന്റ് കെ. സി. അബൂബക്കർ കൈമാറി. അതോടൊപ്പം കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബ് അംഗങ്ങൾ ശേഖരിച്ച തുകയും നൽകി.
നാസർ പാണ്ടിക്കാട്, എൻ. എം. അബ്ദുൽ സമ്മദ്, എ. കെ. യൂസുഫലി, ഉസ്മാൻ ചൂരക്കോട്, രാജേഷ് കെ. അപ്പു, ബിജോയ് ഇഞ്ചിപ്പറമ്പിൽ , ജി.പ്രകാശ് , ഷക്കീർ, താരിഖ് അലി, ബിനു തുടങ്ങിയവർ പങ്കെടുത്തു. മലയാളികളുടെ സേവന സന്നദ്ധതക്കും കരുതലിനും നന്ദി പ്രകാശിപ്പിച്ചു ഇന്നലെ അവർ നാട്ടിലേക്ക് യാത്ര തിരിച്ചു.